Friday, March 12, 2010

ആലുവാപ്പുഴയിലൊരു മുങ്ങിക്കുളി

കൊല്ലവര്‍ഷം 1991 -ല്‍ ആയിരിക്കും ഞാന്‍ ഞാന്‍ എന്റെ അപ്പര്‍ പ്രൈമറി വിദ്യാഭാസം (ക്ഷമിക്കുക ...അറിഞ്ഞു കൊണ്ട് എഴുതിയതാണ് ..) തുടങ്ങാനുള്ള പദ്ധതിയുമായി അടുത്തുള്ള സ്കൂളിന്റെ പടി കയറി ചെന്നത് (പിന്നേം ക്ഷമി. എന്നെ വലിച്ചിഴച്ചു കൊണ്ട് പോയത് .. ).അവിടുന്നങ്ങോട്ട് അര്‍മാദം തന്നെ ആയിരുന്നു. ഇന്ന് വരെ !! അപ്പൊ അതിനു മുന്‍പോ എന്ന് ചോദിക്കരുത് . അന്നും അര്‍മാദം തന്നെ ആയിരുന്നു .
അങ്ങനെ അര്‍മാദിച്ചു നടക്കുമ്പോഴാണ് പ്രകാശന്‍ മാഷ്‌ ഒരു കാര്യം വന്നു പറഞ്ഞത് .
"നമുക്കെല്ലാവര്‍ക്കും കൂടി ഒരു ടൂര്‍ പോയാലോ " (സത്യമായും അന്നതിന്റെ അര്‍ഥം മനസ്സിലായില്ല . മാഷെന്തോ വൃത്തികേടാണ് പറഞ്ഞതെന്ന് തോന്നി ഞങ്ങളൊക്കെ അമിട്ട് പൊട്ടും പോലെ ചിരിക്കുക ആയിരുന്നു ). മാഷും വല്ലാതായി . അല്ല... ഞാനിപ്പോ എന്താ പറഞ്ഞെ ..അക്ഷരം മാറിപ്പോയോ !!!! അപ്പോളാണ് ഞങ്ങടെ ഓള്‍ ഇന്‍ ഓള്‍ പ്യുണ്‍ ദിവാകരേട്ടന്‍ മാഷിന്റെ രക്ഷക്കെത്തിയത് . കാര്യങ്ങളൊക്കെ അങ്ങേര്‍ വിശദമാക്കി തന്നു .ദേ പിന്നേം വരുന്നു അര്‍മാദം !! അങ്ങനെ വീട്ടിലൊക്കെ തല്ലു കൂടി കാശും ഒപ്പിച്ചു ഒരു വൈകുന്നേരം ഞങ്ങളെയും കൊണ്ടുള്ള വണ്ടി പതുക്കെ നീങ്ങിതുടങ്ങി .
സമയം രാവിലെ 5 .30 -6. ദിവാകരേട്ടന്‍ ,ചിരട്ട പാറ യില്‍ ഉരച്ചത് പോലുള്ള തന്റെ മനോഹരമായ ശബ്ദത്തില്‍ പിള്ളേരെയൊക്കെ വിളിച്ചെഴുന്നെല്പ്പിക്കാന്‍ തുടങ്ങി ,കൂടെ സംസ്കൃതം പഠിപ്പിക്കുന്ന സരസ്വതി ടീച്ചറും കൂട്ടത്തില്‍ കൂടി. ടീച്ചര്‍ക്കെന്തോ ദിവാകരേട്ടന്റെ ആ ശബ്ദം അങ്ങോട്ട്‌ പിടിച്ചില്ല രാവിലെ തന്നെ ..
"ദിവാകരാ ..കുട്ടികളെ ഇങ്ങനെ ആണോ വിളിക്കുന്നത്‌. സ്നേഹത്തോടെ വിളിക്കണ്ടേ.!!"
"എന്നാ ടീച്ചര്‍ തന്നെ വിളിച്ചോ പിള്ളേരെ ..ഞാന്‍ വിളിച്ചിട്ട് ഇനി സ്നേഹം കുറഞ്ഞു പോണ്ട "
ഇത് കേട്ടതും ടീച്ചര്‍ എന്നാ പിന്നെ സ്നേഹത്തോടെയുള്ള വിളിയുടെ ഒരു ഡെമോ കാണിച്ചിട്ടെയുള്ളൂ ബാക്കി എന്ന മട്ടില്‍ എന്റെ അടുത്തിരുന്ന മനീഷിനെ മെല്ലെ വിളിച്ചു.
"മോനെ .. മനീഷേ ..എഴുന്നേല്‍ക്കൂ കുട്ടീ ..നമുക്ക് കുളിക്കണ്ടേ, പല്ല് തെക്കണ്ടേ ..അപ്പി ഇടണ്ടേ .. " ന്നു പറഞ്ഞതും
"ഭാ ..നിന്നെ ഞാനിന്നു കൊല്ലൂടീ... എന്നോട് കളിക്കാന്‍ നീ ആയോടീ " ന്നുള്ള ഒരലര്‍ച്ചയോടെ ടപ്പേന്ന് ടീച്ചറുടെ ചെവിക്കുറ്റിക്ക് നോക്കി മനീഷ് ഒന്ന് പൊട്ടിച്ചതും ഒരുമിച്ചായിരുന്നു ... കാര്യം സിമ്പിള്‍ ആയിരുന്നു . രാവിലെ തന്നെ സ്വന്തം പെന്‍സില്‍ ഏതോ ഒരു പീക്കിരി പെണ്ണ് തട്ടിപ്പറിചോടുന്നതും കണ്ടോണ്ടിരിക്കുന്ന ചോരയും നീരുമുള്ള എതോരാങ്കുട്ടിയും മിനിമം അത്രയെങ്കിലും ചെയ്യില്ലേ ...സ്വപ്നത്തിലാണെങ്കിലും !!!
"ദിവാകരാ ..പിള്ളേരെ നീ തന്നെ വിളിച്ചോടാ ന്നും പറഞ്ഞു പാവം ടീച്ചര്‍ അങ്ങനെ രംഗം വിട്ടു "!!!ടീച്ചറിന്റെ ഭര്‍ത്താവ് കള്ളുകുടിയന്‍ കുട്ടപ്പന്‍ ചേട്ടന്‍ പോലും ടീച്ചര്‍ക്ക് ഇങ്ങനെ തെറിയും തല്ലും ഒരുമിച്ചു കൊടുത്തിട്ടുണ്ടാവില്ല !!!പാവം !

ഞങ്ങളൊക്കെ പുറത്തിറങ്ങി. അവിടുത്തെ ലക്‌ഷ്യം ഇത്രേ ഉണ്ടായിരുന്നുള്ളൂ . രാവിലെ പല്ല് തേക്കണം, കുളിക്കണം, അപ്പീടണം. സ്ഥലം ആലുവ. അവിടെ കുറച്ചു റൂമുകളും എടുത്തിട്ടുണ്ട് . അപ്പോഴാണ്‌ ഞങ്ങളുടെ പ്രകാശന്മാഷ് ഒരു ഐഡിയ പറഞ്ഞത് .. ഇവിടെ അടുത്താ ആലുവാ പുഴ .. നീന്തല്‍ അറിയാവുന്നവര്‍ക്ക് അവിടെ പോയി കുളിക്കാം . അത് കേട്ടതോടെ എല്ലാവര്‍ക്കും പുഴ കാണാന്‍ ആക്രാന്തം. ഞാന്‍ ആണെങ്കില്‍ നീന്തലിലെ ഏതു ടെക്നിക് ആണ് ഇന്ന് ഷൈന്‍ ചെയ്യാന്‍ ഉപയോഗിക്കേണ്ടത് എന്ന ഒരു സംശയത്തില്‍ ഇങ്ങനെ നില്‍ക്കുന്നു. "ശെരി നടക്കൂ ... എല്ലാവര്‍ക്കും പുഴ കാണാന്‍ പോകാം . നീന്തല്‍ അറിയാവുന്നവര്‍ പുഴെന്നു കുളിച്ചോളൂ!! ".ദിവാകരേട്ടന്‍ മുന്നേ നടന്നു .
ങ്ങും!! ഇന്ന് ഞാനൊരു കലക്ക് കലക്കും . !! ശേ ...എന്നാലും ഏതു ഒപ്റ്റ് ചെയ്യണം .. മലക്കം മറിച്ചില്‍ . അല്ലേല്‍ ടിവി യില്‍ ആ ഡോള്‍ഫിന്‍ ചാടുന്ന കണ്ട പോലെ ഓടി വന്നു പീന്നൊരു ഊളിയിടല്‍ !! ആകെ കണ്ഫ്യുഷന്‍ ആയല്ലോ!! ആ രാജുവിന്റെ അഹങ്കാരം ഇന്നത്തോടെ തീര്‍ക്കണം . അവന്‍ കുറച്ചു ദിവസമായി അഞ്ജുവിന്റെ പുറകെ നടക്കാന്‍ തുടങ്ങീട്ടു . ഇന്നത്തോടെ എല്ലാം തീരും . ഇന്ന് അവള്‍ അവനെ കൊഞ്ഞനം കുത്തും .. നോക്കാലോ!!!
രാജു ഓടി വന്നു വെള്ളതിലെക്കൂളിയിട്ടപ്പോ തെറിച്ച വെള്ളം ദേഹത്ത് വീണപ്പോഴാണ് എന്റെ സ്വപ്നം തീര്‍ന്നത് . ഹും. അവന്‍ മലക്കം മറിയുന്നു .!!മലര്‍ന്നു നീന്തുന്നു ..അതിനിടയില്‍ അന്ജുവിനെ നോക്കുന്നു. ചിരിക്കുന്നു .. ശേരിയാക്കാം ..ഇപ്പൊ ശേരിയാക്കാം ..എന്ന പിന്നെ ഇന്നൊരു പുതിയ ഐറ്റം കാണിക്കാ അല്ലേടാ ..വെള്ളം കണ്ടാ പേടിച്ചു നില്‍ക്കുന്ന അബ്ദുള്ളയുടെ അടുത്ത് അത് പറഞ്ഞു ഞാന്‍ ഇത്തിരി പുറകിലോട്ടു മാറി ഷര്‍ട്ടും ട്രൌസറും ഊരിയെറിഞ്ഞു .എന്റെ പുതിയ ഐറ്റം എല്ലാരേം കാണിക്കാന്‍ പാകത്തില്‍ "ഡീ ..ഡേയ് ..ഡേയ് ...സൈഡ് നില്ലെടെ " ന്നൊക്കെ പറയാന്‍ തുടങ്ങി.. എവിടെ ആര് കേള്‍ക്കുന്നു ..എല്ലാവരും ആ രാജുവിന്റെ അഭ്യാസങ്ങള്‍ കണ്ടോണ്ടിരിക്കുന്നു. സാരമില്ല വെള്ളത്തില്‍ എത്തിയാല്‍ കാണിക്കാമല്ലോ ഭയങ്കര അഭ്യാസങ്ങള്‍.!! മെല്ലെ ഒരു പുഷ് അപ്പോക്കെ എടുത്തു "റെഡി.. വാണ്‍..ടൂ ..ത്രീ " ന്നൊക്കെ സ്വന്തമായി പറഞ്ഞു ഓടി വന്നൊരു മലക്കം മറിചിലായിരുന്നു. ഓ .. എല്ലാവരും അലറി വിളിക്കുന്നു ... ആര്‍പ്പു വിളിക്കുന്നു. അപ്പൊ അഭ്യാസങ്ങളൊക്കെ എല്ക്കുന്നുണ്ട് .

"കുട്ടികളെ ...കണ്ടോ ..കണ്ടോ .. ആ മരത്തിന്റെ മോളിരുന്ന കരിങ്കുരങ്ങ് വെള്ളത്തീ വീണിരിക്കുന്നു .. നോക്കിക്കേ ... നോക്കിക്കേ ".. സരസ്വതി ടീച്ചര്‍ ആര്‍ത്തു വിളിക്കുന്നു.. കൂടെ ബാക്കി പിള്ളേരും .. !!!!!!!
"ഹും ...കരിങ്കുരങ്ങോ!!! ടീച്ചറെ ഇത് ഞാനാ .. ".. ഇത്രേം ഞാന്‍ പറയാന്‍ നോക്കിയെങ്കിലും അപ്പോഴേക്കും ഞാന്‍ വെള്ളത്തിലേക്ക്‌ ഊളിയിട്ടു തുടങ്ങിയിരുന്നു. സാരമില്ല..വെള്ളത്തിന്‌ മോളില്‍ വന്നിട്ട് കാര്യങ്ങള്‍ പറയാം.. അതെന്റെ വളരെ ചെറിയ ചില നമ്പരുകള്‍ ആണെന്നൊക്കെ പറയാല്ലോ !! എന്നാലും കരിങ്കുരങ്ങ് !!!
അങ്ങനെ വെള്ളത്തിലേക്ക്‌ ഊളിയിടുന്നു ... ഊളിയിടുന്നു .. ഊളിയിടുന്നു ... .ദൈവമേ !! അങ്ങോട്ട്‌ പോകുന്നതല്ലാതെ തിരിച്ചു വരാനുള്ള ശ്രമങ്ങളൊന്നും നടക്കുന്നില്ലല്ലോ.. കൈ കാലിട്ടടിക്കുന്നു!! നിലവിളിക്കുന്നു !!! നിലവിളിച്ചിട്ടു വായില്‍ കുറെ പരല്‍മീന് കയറിയതല്ലാതെ വേറൊന്നും നടന്നില്ല ..
"ശോ !! ഇതേതു സ്ഥലം കണ്ടു വല്യ പരിചയമില്ലല്ലോ" ന്നും വിചാരിച്ചു വായില്‍ കയറിയ മീനുകളൊക്കെ ഇറങ്ങി അതിന്റെ വഴിക്ക് പോയി.
"ദേ ഒരു ഞണ്ട് "!! എന്താണെന്നറിഞ്ഞൂട!! ഈ സാധനത്തെ എനിക്ക് പണ്ടേ ഇത്തിരി പേടി ഉണ്ട്.. എന്നാലും അതിനെ ഈര്‍ക്കില്‍ ഇട്ടു ഞാന്‍ പിടിച്ചിട്ടുണ്ട് ..ദൈവമേ ഇതിനി ഞാന്‍ പണ്ട് പിടിച്ച ഞണ്ടിന്റെ മോനോ മോളോ മറ്റോ ആണോ !! പ്രശ്നമാകുമോ !! "
ഹേയ്‌ .. പ്രശ്നമായില്ല. "ഇതെന്തു ജന്തു ..ഇതിനു മുന്‍പ് കണ്ടിട്ടില്ലല്ലോ .".ഒന്നടുത്തു വന്നു കണ്ണിറുക്കി നോക്കിയിട്ട് ലതും പോയി. ഇപ്പൊ ഞാനും ഭയങ്കര തണുപ്പുള്ള കുറെ വെള്ളോം മാത്രം !!
ഇനി ഇവിടെ നിന്നാ ശെരി ആവൂല്ല ന്നുള്ള കാര്യം മനസ്സിലാക്കിയ ഞാന്‍ ഒന്ന് ശക്തമായി തള്ളി നോക്കി .നഹി ..നഹി .. നോ രക്ഷ. മോളിലോട്ട് പോകാനുള്ള ഒരു വഴിയും ഇല്ല ..
"സാര്‍ .. മോളിലോട്ട് പോകാനുള്ള വഴി ഞാന്‍ ഉണ്ടാക്കി തരാം "..!! ങേ ആരാ അത് ... എവിടുന്നോ ഒരു അശരീരി പോലെ!!
ദൈവമേ ..കണ്ണ് തള്ളിപ്പോയി.. കൈയിലൊരു കയര്‍ . കിരീടം . ഒരു കാളപ്പുറത്തു .. ദാരപ്പാ ഇത് !! ഓ ..കാലന്‍!! കൊണ്ട് പോവാന്‍ വന്നതാണ് ,മോളിലോട്ട് ..!!
ദൈവമേ.. ഈ "മോളിലോട്ട് " അല്ലാലോ ഞാന്‍ ഉദ്ദേശിച്ചത് . !!
എന്റെ മുഖം നേരിട്ട് കണ്ടതും കാലന്റെ മുഖം മങ്ങി . അയ്യോ നീ ആയിരുന്നോ .. ഡേയ് വെയിറ്റ് ചെയ് ..ഞാന്‍ കൊണ്ട് വന്ന കയര്‍ മാറിപോയി.. നിന്റെ തൊലിക്കട്ടിക്ക് ഇത്രേം കട്ടിയുള്ള കയര്‍ പോരല്ലോടാ ... നീ നില്‍ !! ഞാനിപ്പോ വരാം. "

ദേ!! ആ ഒരു നിമിഷം !!!സര്‍വശക്തിയും പ്രയോഗിച്ചു ഒരു തള്ളല്‍ !! ഹോ .. ഈ പ്രാവശ്യം ദേ പോണൂ വെള്ളത്തിന്‌ മുകളിലോട്ടു ..
"ടീച്ചറെ !! ദേ ആ കരിങ്കുരങ്ങ് പൊങ്ങി വരുന്നു .." (ഡീ അഞ്ജു ..നീ എന്നെ കണ്ടിട്ട് അറിഞ്ഞൊണ്ട് വിളിച്ചതാണോടീ!! ). ഒന്നങ്ങോട്ടു കയറി വന്നോട്ടെ. നിനക്കിട്ടു രണ്ടെണ്ണം പൊട്ടിചിട്ടെ ബാക്കിയുള്ളൂ ..

എവിടെ!!! ദേ പോണൂ പിന്നേം താഴേക്ക്‌ ...

അപ്പോഴാണ്‌ ദിവകരെട്ടനൊരു സംശയം വന്നത് . അല്ല ..ആ പോയതാരാ!! കരിങ്കുരങ്ങ് തന്നെ ആണോ !! സെയിം പീസ് വേറൊന്നിവിടെ ഉണ്ടായിരുന്നല്ലോ.. അതിനെ കാണുന്നില്ലല്ലോ .. ഇനി അവനേങ്ങാനും!!!
സംശയം പുള്ളിക്കാരന്‍ മാഷും ടീച്ചരുമായിട്ടൊക്കെ പങ്കു വച്ചു. അതെ ..ഇത് ലവന്‍ തന്നെ .. അവനെ പിടിക്കൂ ....

അങ്ങനെ ഞാന്‍ കരയിലെത്തി . ഈ അത്ഭുത ജീവിയെപ്പറ്റി റിസര്‍ച്ച് ചെയ്യാന്‍ എന്റെ വായില്‍ കയറി വന്ന ഏതോ ഒരു ബുദ്ധി ജീവി മീനും കൂടെ കൂടെയുണ്ടായിരുന്നു .

ഉണര്‍ന്നെഴുന്നെട്ടപ്പോള്‍ സരസ്വതി ടീച്ചര്‍. "ഈ ചെറുക്കന് എന്തിന്റെ കേടാ.നീന്താന്‍ അറിയില്ലെങ്കില്‍ ഇവിടെയെങ്ങാനും ഇരുന്നാല്‍ പോരെ!!"
സത്യം !! അവിടെ എങ്ങാനും ഇരുന്നാല്‍ മതിയായിരുന്നു !!!

അതിനു ശേഷം ഒരാഴ്ചത്തേക്ക് ബക്കെറ്റിലെ വെള്ളത്തില്‍ പോലും കുളിക്കാന്‍ ഒരു പേടിയായിരുന്നു !!!!

Wednesday, July 29, 2009

രാമായണവും പാണ്ടി ലോറി കയറിയ ഷൂസും!!!

ചെറുപ്പം മുതലേ ഭയങ്കരമായ വായനാശീലം ഉള്ള കുട്ടിയായിരുന്നു ഞാന്‍ . വളരെ ചെറുപ്പത്തില്‍ തന്നെ മായാവി , കപീഷ് , ശിക്കാരി ശംഭു തുടങ്ങിയ കഥാപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അന്തരാളങ്ങളെ (ഹോ ..എന്താദ് !!!) കീഴ്പ്പെടുത്തി അവിടെ ഒരു കുടിലും കെട്ടി താമസിച്ചു പോന്നിരുന്നു . സത്യമായും ഇന്നും ഇറങ്ങി പോയിട്ടില്ല . പിന്നീട് എന്റെ വായനയുടെ ലോകം വികസിച്ചു വികസിച്ചു മണ്ടൂസ് , ഉണ്ണിക്കുട്ടന് , ബോബനും മോളിയും തുടങ്ങിയ ലോകോത്തര സാഹിത്യങ്ങളിലൂടെയായി യാത്ര .
ആ കാലത്ത് കടയില്‍ എന്തെങ്കിലും സാധനങ്ങള്‍ വാങ്ങിക്കാന്‍ ഞാന്‍ പോകണമെങ്കില്‍ മൂന്നു രൂപ അമ്പത് പൈസ കമ്മീഷന്‍‍ നിര്‍ബന്ധവുമായിരുന്നു . ഇത് സഹിക്ക വയ്യാതെ വീട്ടില്‍ സാധനങ്ങള്‍ വാങ്ങിക്കാന്‍ എന്നെ കടയില്‍ വിടാത്തതിനു ഒരു ദിവസം രാവിലത്തെ ചായ ബഹിഷ്കരിച്ചത് ഞാന്‍ ഇന്നലെ എന്ന പോലെ ഓര്‍ക്കുന്നു (ഹോ.. ഇത്രേം ചെറുപ്പത്തിലേ നിരാഹാര സമരം !!!).
ഓ... മൂന്നു രൂപ അമ്പത് പൈസയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു കാര്യം ഞാനിപ്പോള്‍ ഓര്‍ത്തത്‌ . ഈ മൂന്നു രൂപ അമ്പത് പൈസ കാരണമാണ് ഒരു ദിവസം മുഴുവന്‍ കുഞ്ഞിരാമന്‍ മാഷ് എന്നെ ബഞ്ചില്‍ കയറ്റി നിര്‍ത്തിയത് . മാഷ് ചോദിച്ചു , അഞ്ചു രൂപയില്‍ നിന്ന് മൂന്നു രൂപ അമ്പത് പൈസ കുറച്ചാല്‍ എത്രയെന്നു . എന്റെ വളരെ സിമ്പിള്‍ ആയ മനോഹരമായ ലോജിക് വച്ച് ഞാന്‍ ഉത്തരവും പറഞ്ഞു , രണ്ടു രൂപ അമ്പത് പൈസ!! . നിങ്ങള്‍ തന്നെ പറ എന്റെ ലോജിക്കില്‍ എന്തെങ്കിലും തെറ്റുണ്ടോന്നു. അഞ്ചില്‍ നിന്ന് മൂന്നു പോയാല്‍ രണ്ട്. പിന്നെ ഒരമ്പത് പൈസേം . അപ്പൊ രണ്ടേ അമ്പത് . ഞാനിക്കാര്യം വീട്ടില്‍ പറഞ്ഞപ്പോ എന്നെ തല്ലാന്‍ വന്നു അമ്മ . ഇനി ബൂലോഗക്കാരെ ഉള്ളൂ രക്ഷ .. ആരെങ്കിലും ഉണ്ടോ ഇതൊന്നു ചോദിക്കാന്‍ പോകാന്‍ ? ... അയ്യോ പറഞ്ഞു പറഞ്ഞു സിപ്പി പള്ളിപുറത്തിന്റെ കഥ പോലെ ആയിപ്പോയി . അപ്പൊ പറഞ്ഞു വന്നത് എന്താന്നു വച്ചാല്‍ ........

അങ്ങനെ മനോഹരമായ ഒരു ഞായറാഴ്ച വൈകുന്നേരം എവിടെയോ വീട്ടുകാരോടൊത്ത് ഒരു സവാരിയും കഴിഞ്ഞു തിരിച്ചു വീട്ടിലേക്കുള്ള ബസ് പിടിക്കാനുള്ള നടത്തതിനിടയിലാണ് ഞാന്‍ ഒരു ഭീകരമായ സത്യം മനസ്സിലാക്കുന്നത് . ഞാന്‍ അറിയാതെ ബാലരമക്കാര് രാമായണം അമര്‍ ചിത്രകഥ പ്രസിദ്ധീകരിച്ചിരിക്കുന്നു . അതാണെങ്കില്‍ വല്യ ഒരു ബുക്ക് . ആ പുസ്തകതിനെക്കാളും ചെറിയ ഒരു ചെക്കന്‍ അതും പിടിച്ചോണ്ട് എന്നേം കൊഞ്ഞനം കാട്ടി വീട്ടിലേക്കു പോകുന്നു . പോരെ പൂരം .
എന്നിലെ വായനക്കാരന്‍ ഉണര്‍ന്നു .
"ഇപ്പൊ കിട്ടണം ആ പുസ്തകം" . കൈയിലിരുന്ന തുമ്പിയെ കൊണ്ട് ഒരു കല്ലും കൂടി എടുപ്പിച്ചു നിലത്തിരുന്നു ഞാന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു .
"ഈ ചെറുക്കന്റെ ഒരു കാര്യം . എന്ത് പുസ്തകം ? "
"ദോ ദാമായണം" ഞാന്‍ ആ പുസ്തകോം കൈയില്‍ വച്ചോണ്ട് പോകുന്ന കുട്ടിയെ നോക്കി പറഞ്ഞു .
"എന്ത് ദാമായണോ ? അതെന്തോന്ന് ? " അമ്മ ഇത് വരെ കേട്ടിട്ടില്ലാത്ത തരം മലയാളം മനസ്സിലാക്കാന്‍ പറ്റാതെ ചുമ്മാ നില്ക്കണ സമയത്ത് ചേട്ടന്‍ പരിഭാഷപ്പെടുത്തി കൊടുത്തു
"രാമായണം . ബാലരമെടെ .. "
" അതെ .. നീ ഇനി അത് വായിക്കാത്ത കുറവേയുള്ളൂ . വേഗം എഴുന്നേറ്റോ .. അല്ലെങ്കില്‍ നിനക്കിപ്പോ കിട്ടും "
പക്ഷെ ഞാന്‍ രണ്ടിലൊന്ന് എന്ന മട്ടില്‍ അവിടങ്ങനിരുന്നു. ഈ നാടകങ്ങളൊക്കെ അവിടെ അരങ്ങേറുന്ന സമയത്താണ് എന്റെ നാട്ടിലേക്ക് പോകുന്ന ഒരു ബസ് ഒരു നൂറു മീറ്റര്‍ മുന്‍പിലായി വന്നങ്ങു ബ്രേക്ക് ചവിട്ടിയത് .
ഒരു ബസിനെ കണ്ടപ്പം എല്ലാവരും കൂടി ദേ പോണൂ ... അതിന്റെ പുറകെ .. പോകണ വഴിക്ക് എല്ലാവരും കൂടി വിളിച്ചു പറഞ്ഞു.
"നീ വേണേ അവിടിരുന്നോ ... ഞങ്ങള്‍ ‍പോവുന്നു , "
... അപ്പൊ ഞാന് ആരായി?
ആ ഭീഷണിയെ പുല്ലു പോലെ അവഗണിച്ച് ഞാന്‍ അവിടെ തന്നെ കുത്തിയിരുന്ന് തുമ്പിയെക്കൊണ്ട് ഒരു കല്ല് കൂടി എടുപ്പിച്ചു , എന്നിട് വലിയ വായില്‍ നിലവിളിക്കാനും തുടങ്ങി .

അവരെല്ലാം കൂടി ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം ദേ ബസിലേക്ക് വലിഞ്ഞു കയറി .

അപ്പോഴാണ് എന്റെ തലയിലെ ബള്‍ബ്‌ കത്തിയത് .കാര്യങ്ങള്‍ പറയുമ്പോ എല്ലാം പറ യണമല്ലോ !! ആ റൂട്ടില്‍ എല്ലാം കൂടി ആകെയുളളത് ഒന്നും രണ്ടും മൂന്നു ബസുകളാണ് . ആ ബസു പോയാല്‍ പിന്നെ അടുത്തതിനു രണ്ട് മണിക്കൂര്‍ വെയിറ്റ് ചെയ്യണം . വെയിറ്റ് ചെയ്തിട്ടെന്തു!! കാശ് കൊടുക്കാതെ എന്നെ വീട്ടിലെത്തിക്കാന്‍ കണ്ടക്ടര്‍ എന്റെ അമ്മാവനോന്നുമല്ലല്ലോ!!!
അങ്ങനെ പരാജയം സമ്മതിക്കണോ വേണ്ടയോ എന്ന് ആലോചിചോണ്ടിരിക്കുന്നതിനിടയിലാണ് ബസ്സൊന്നു മുന്പോട്ടെടുത്തത് .

ഹോ ഉള്ളീന്ന് കത്തിയ കത്തല്‍ ഇപ്പോഴും ദേ നിന്നിട്ടില്ല . നിലവിളിം നിര്‍ത്തി തുമ്പിയെ അതിന്റെ പാട്ടിനു വിട്ടു ഓടിച്ചെന്നു ബസില്‍ കയറി . എന്ന പിന്നെ അവിടെ സമാധാനമായി ഇരുന്നു നിലവിളിക്കാംഎന്നു വിചാരിച്ചു വായ തുറന്നപ്പോഴാണ് അടുത്തിരുന്ന ഉണ്ടക്കണ്ണന്‍ , കപ്പടാ മീശ ചേട്ടന്‍ എന്നെ നോക്കി കണ്ണുരുട്ടിയത് . അങ്ങനെ എന്ന പിന്നെ തല്ക്കാലം നിര്‍ത്താം , ബാക്കി ബസ്സീന്നു ഇറങ്ങിയിട്ടാവട്ടെ ,എന്തിനാ ആ ചേട്ടനെ വെര്‍തെ ബുധിമുട്ടിപ്പിക്കണേ എന്നും വിചാരിച്ചു മിണ്ടാതിരുന്നു .

... അപ്പൊ ഞാന് ആരായി?

അങ്ങനെ ഒരു പത്തു മിനിറ്റ് മിണ്ടാതിരുന്ന ഞാന്‍ ഇനി ചെയ്യേണ്ട സമരപരിപാടികളെപ്പറ്റി ഒരു പ്ലാന്‍ ഒക്കെ തയ്യാറാക്കിയിരുന്നു . ബസ്സീന്നു ഇറങ്ങിയതും ഫുള്‍ സൌണ്ടില്‍ നിലവിളിം ഇട്ടു ഞാന് റോഡിന്റെ ഒത്തനടുക്ക് കുത്തിയിരുന്നു അലറലോടലറല്‍.
"ദിപ്പം കിട്ടണം ദാമായണം "
"എന്ന ശെരി . മോനവിടെയിരുന്നോ .. "
എന്നും പറഞ്ഞു എല്ലാവരും കൂടി ഒരു ചായ കടയിലോട്ടു കയറി .

... അപ്പൊ ഞാന്‍ വീണ്ടും ആരായി?

എന്ന പിന്നെ കുറച്ചു കൂടി കടുപ്പിക്കാം എന്ന് കരുതി ഞാനൊരു പുതിയ തുമ്പിയേയും പിടിച്ചു ഷൂസും അഴിച്ചു ഷര്‍ട്ടും ഊരി വളരെ മനോഹരമായി റോഡിന്റെ നടുക്ക് ചെന്നിരുന്നു ഡോസ് കൂട്ടി നിലവിളി വീണ്ടും തുടങ്ങി . ഇങ്ങനെ മനോഹര കലാപരിപാടികള്‍ റോഡിനു നടുവില്‍ അരങ്ങേറുംമ്പോഴാണ് ഒരു ഭയങ്കര നിലവിളി ശബ്ദം മുന്നില്‍ .."പേം പേം ".
അയ്യോ ദേ വരുന്നൂ , പാണ്ടി ലോറി . ഷൂസും തുമ്പിം ഷര്‍ട്ടും എല്ലാം അവിടെ ഉപേക്ഷിച്ചു ഓടി തിരിഞ്ഞു നോക്കുമ്പോള്‍...........

"ക്ടിം " "പ്ടിം" "ത്ലിം" "ഗ്ലും "

ഇത്തിരി ശബ്ദങ്ങള്‍ . ഒന്നുമില്ല!!! എന്റെ പുത്തന്‍ ഷൂസിന്റെ മോളില്‍ പാണ്ടി ലോറി കയറിയിരിക്കുന്നു . ഇത് പോലൊരു സമരം നടത്തിയിട്ട് കിട്ടിയതാണ് , ദേ കിടക്കുന്നു പാണ്ടി ലോറി കയറി ചത്ത തവളയെപ്പോലെ .
രണ്ടാമതൊന്നു കൂടി നോക്കിയില്ല .. അയ്യോ.. (മ്യൂസിക്‌.... )
വെള്ള ഷൂസിന്റെ മോളില്‍ നാല് ചുകപ്പു വരകളും രണ്ടു നീലകുറിയുമുള്ള പുത്തന്‍ ഷൂസിലോന്നു ....
ഹോ വൃത്തിയില്ലാത്ത പാണ്ടി ലോറീ നീ പോയി മതിലിനിടിക്കട്ടെ!!!
അപ്പോഴേക്കും മനോഹരമായ ഈ കാഴ്ചകള്‍ ഒക്കെ കാണാനായി എല്ലാവരും ചുറ്റിലും കൂടിയിരുന്നു .
ചായ കുടിക്കാന്‍ ഹോട്ടലില്‍ കയറിയവരും ഈ ബഹളങ്ങളൊക്കെ കണ്ടിറങ്ങി വന്നു .
ദേ അമ്മ വരുന്നു .. ഞാന്‍ നിലവിളിക്കുന്നു ..... അമ്മ എനിക്കിട്ടു രണ്ടെണ്ണം പൊട്ടിക്കുന്നു ... ഞാന്‍ വീണ്ടും ശബ്ദം കൂട്ടി നിലവിളിക്കുന്നു ... ആളുകള്‍ കൂടുന്നു ...
ഞാന്‍ വീണ്ടും വോളിയം കൂട്ടുന്നു .വോളിയം കൂട്ടുന്നതിനനുസരിച്ചു എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ഡോസിന്റെ ശക്തി കൂടുന്നു .. അവസാനം ഇനി കൂട്ടാന്‍ വോളിയം ഇല്ലാത്തതിനാല്‍ ആ ഐറ്റം അവസാനിപ്പിക്കുന്നു .പിന്നെ ദയനീയമായി അമ്മയെ നോക്കുന്നു.അമ്മ കണ്ണും മിഴിച്ചു പേടിപ്പിക്കണ രീതിയില്‍ എന്നെ നോക്കുന്നു... ഞാന്‍ എന്റെ ഭാവം ഇത്തിരി കൂടി ദയനീയമാക്കുന്നു......
അങ്ങനെ ഈ നാടകത്തിന്റെ അവസാനം

"ഡാ കരയണ്ട... നാളെ ടൌണീന്നു വാങ്ങിച്ചു തരാം ..ഇവിടെ ഒരു കടയിലുമില്ല" എന്നാ അമ്മയുടെ ഡയലോഗില്‍ ഞാന് എല്ലാ ഭാവാഭിനയങ്ങളും നിര്‍ത്തുന്നു(വേറെ രക്ഷയില്ലെന്നു ഉറപ്പായി )
അങ്ങനെ വളരെ സന്തോഷത്തോടെ ഞാനും
"എനിച്ചും ഒരു ചായ"
ഓര്‍ഡര്‍ ചെയ്യുന്നു.

തല്‍ക്കാലം ശുഭം

പിന്‍കുറിപ്പ് :
കര്‍ക്കടകത്തില്‍ രാമായണം വായിക്കണമെന്ന് അമ്മ പറഞ്ഞപ്പോള്‍ , രാമായണം വാങ്ങിച്ചു
തരാതെ എങ്ങനെ വായിക്കും എന്ന ചോദ്യം എന്റെ നാവില്‍ വന്നത് ഇങ്ങനെ ഒരു ഓര്‍മയുടെ പിന്നാമ്പുറത്ത് നിന്ന്.

ന്നു വച്ചാല്‍ സുഹൃത്തുക്കളെ ആ രാമായണം ഞാന്‍ ഇത് വരെ കണ്ടിട്ട് തന്നെയില്ല . ആരുടെയെങ്കിലും കൈയിലുണ്ടെങ്കില്‍ അയച്ചു തരാന്‍ അപേക്ഷ!!!!!!!! .

Tuesday, May 26, 2009

ഒരു ആകാശയാത്ര

അടുത്ത വീട്ടിലെ പട്ടി, എന്റെ വീട്ടിലെ പട്ടി , പിന്നെ അടുത്ത വീട്ടിലെ എരുമ ,പശു, കോഴി തുടങ്ങി രണ്ടു വീട് അപ്പുറമുള്ള ഗോപാലേട്ടന്റെ പോത്തടക്കം നാട്ടിലെ സകലമാന പക്ഷി മൃഗാദികളും "ഇവനെ കൊത്തിയോ ,കുത്തിയോ കൊല്ലണം " എന്ന് മീറ്റിംഗ് കൂടി തീരുമാനിച്ചത് വേറൊന്നും കൊണ്ടല്ലായിരുന്നു . രാവിലെ മുതല്‍ വൈകീട്ട് വരെ നാട്ടുകാരെന്നോ വീട്ടുകാരെന്നോ വ്യത്യാസമില്ലാതെ എന്നെ "എടാ പട്ടീ...","എടാ പോത്തെ ....","മരക്കഴുതെ..." എന്നൊക്കെ വിളിച്ചു ആ മിണ്ടാപ്രാണികളുടെ അസ്തിത്വത്തിനു നേര്‍ക്ക്‌ വാളെടുക്കുന്നത് കൊണ്ട് മാത്രമായിരുന്നു .

വീട്ടില്‍ കുട്ടികള്‍ എന്ന ലേബലൊട്ടിച്ചു ഞങ്ങള്‍ മൂന്നു പേരുണ്ടായിട്ടും തല്ലു വാങ്ങുന്നതിന്റെ കുത്തകാവകാശം മൊത്തമായി എന്റെ തലയിലെങ്ങനെ വന്നു പെട്ടു എന്നാലോചിച്ചു വട്ടായി നടക്കാതെ അത്യാവശ്യം എനിക്ക് കിട്ടുന്നതൊക്കെ മറ്റു രണ്ടു പേര്‍ക്കുമായി വീതിച്ചു നല്‍കാന്‍ ഞാന്‍ ഇടയ്ക്ക് ശ്രെമിച്ചിരുന്നു . എന്നാല്‍ വളരെ കാലം കഴിയാതെ തന്നെ അവര്‍ രണ്ടു പേരും ചേര്‍ന്ന് എന്റെ നേര്‍ക്ക്‌ ഒരു ദൃതകര്‍മസേനയുണ്ടാക്കി പ്രത്യാക്രമണം നടത്തിയപ്പോള്‍ ആ വഴിക്കും കിട്ടുന്നത് മറിച്ചു കൊടുക്കുക എന്ന എന്റെ പോളിസി പൊളിയാന്‍ തുടങ്ങി .ഇടയ്ക്ക് വളരെ സ്നേഹത്തോടെ ഇരിക്കുമ്പോള്‍ "അല്ല ,നീ എന്തിനാ ഈ നഖം ഇങ്ങനെ വളര്‍ത്തുന്നത് . അത് വെട്ടി കളയൂ ".എന്ന് അനിയത്തിയോട് ഉപദേശിക്കുമ്പോള്‍ "അപ്പൊ പിന്നെ നിന്നെ ഞാനെങ്ങനെ പിച്ചും ,മാന്തും ?" എന്നുള്ള വളരെ സ്നേഹത്തോടെയുള്ള മറുപടി കേട്ട് , വേണ്ട തല്‍ക്കാലം നാട്ടുകാരുടെ കൈയില്‍ നിന്ന് മാത്രം വാങ്ങിച്ചു കൂട്ടാം , എന്നുള്ള തീരുമാനത്തിന്റെ ഫലമായാണ് അന്ന് ഞായറാഴ്ച വൈകുന്നേരം നാല് മണിയുടെ സിനിമയുടെ ഇടയ്ക്ക് കറന്ട് പോയതിനാല്‍ രണ്ടു പേരോടും കൂട്ട് കൂടി ടെറസ്സില്‍ കളിക്കാന്‍ കയറിയത് .

"ഇന്ന് കള്ളനും പോലീസും കളിക്കാം ,നിങ്ങള്‍ രണ്ടു പേരും കള്ളന്മാര്‍ ,ഞാന്‍ പോലീസ് " എന്ന എന്റെ തീരുമാനം അവര്‍ക്ക്‌ അത്രയ്ക്ക് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ലെങ്കിലും ഒരു താല്ക്കാലിക വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ അന്ന് തന്നെ അത് പൊളിക്കാന്‍ അവര്‍ തീരുമാനിക്കാത്തത് കൊണ്ടും ഈ പോലീസ് എന്ന വേഷം ഒരു രോട്ടെട്ടിംഗ് സിസ്ടെത്തില്‍ ചെയ്യാം എന്നുള്ള ഒരു കരാറിന്‍ മേലും ഞങ്ങള്‍ "കള്ളനും പോലീസും " തുടങ്ങി .

എന്റെ ആദ്യത്തെ ശ്രെമം ചേട്ടന്‍ കള്ളനെപ്പിടിക്കുക എന്നതായിരുന്നു . സംഗതി ബുദ്ധി എന്ന സാധനം കൊണ്ട് ശരീരം മൊത്തം ഉണ്ടാക്കി വച്ച ടൈപ്പ് ടീം ആയിരുന്നെങ്കിലും ശരീരത്തിന്റെ മൊത്തം സ്ട്രക്ചര്‍ ഒരു ജിരാഫിന്റെ ആയതു കൊണ്ട് ഓടാന്‍ പുള്ളിക്കാരന് ഇത്തിരി ബുദ്ധിമുട്ടായിരുന്നു . അങ്ങനെ എന്റെ ആദ്യത്തെ ഉദ്ദ്യമം വളരെ മനോഹരമായി ഞാന്‍ പൂര്‍ത്തിയാക്കി . പുള്ളിക്കാരനെ പിടിച്ചു ലോക്കപ്പിലടച്ചു ഞാന്‍ അടുത്ത കള്ളന്റെ പുറകെ പോയി . ലോക്കപ്പ് ചാടാന്‍ നിന്നാല്‍ ഉറപ്പായും ഇടിക്കും എന്ന് ഒരു കുഞ്ഞ്യേ വാണിങ്ങും കൊടുത്താണ് ഞാന്‍ അടുത്ത കള്ളന്റെ പുറകെ വച്ചു പിടിച്ചത് .

അടുത്തതിനെ പല്ലി പാറ്റയെ പിടിക്കുമ്പോലെ വളരെ സ്മൂത്തായി "ടപ്പേ .." ന്നു പിടിക്കാമെന്ന് വച്ചാണ് പോയതെങ്കിലും അവിടെ കാര്യങ്ങള്‍ കമ്പ്ലീറ്റ് പാളി . ഒരു വക നമ്പരുകളും ഏല്‍ക്കുന്നില്ല . അവസാനം "നീ ഒരു കാര്യം ചെയ് . തല്‍ക്കാലത്തേക്ക് പിടി താ. അറസ്റ്റ് ചെയ്തു അപ്പൊ തന്നെ വിട്ടേക്കാം.ഇടിക്കൂല " തുടങ്ങി "അടുത്ത ഒരാഴ്ചത്തേക്ക് എനിക്ക് കിട്ടുന്ന മിട്ടായി കംപ്ലീട്ടും നീ എടുത്തോ " എന്ന് വരെ പറഞ്ഞു നോക്കി . നോ രക്ഷ !! .അവളോരുമാതിരി കൊതുകിന്റെ സെറ്റ് അപ്പിലാണ് കാര്യങ്ങള്‍ നീക്കുന്നത് . ഇതാ പിടിച്ചു എന്ന് വിചാരിക്കുമ്പോഴേക്കും അപ്പുറത്തെ സൈഡില് എത്തിയിട്ടുണ്ടാവും.

എന്റെ ആത്മാഭിമാനം ആളിക്കത്തി . ഈ കൊതുകിനെ പിടിക്കാനോ ഇത്രേം ടൈം . ഷെയിം ഷെയിം . ഇനി സര്‍വ്വശക്തിയുമെടുത്ത്‌ പോരാടുക തന്നെ . എന്നാലും ഞാന്‍ അവസാന വാണിംഗ് കൊടുത്തു. "ഇപ്പൊ പിടി തന്നാല്‍ ഞാന്‍ ഇടിക്കൂല .അല്ലേല്‍ ഞാന്‍ ഇടിക്കും.പിച്ചും.മാന്തും ". നോ രസ്പോന്‍സ്‌ . "എന്നാ നീ എണ്ണിക്കോ. പത്തെന്നു മുഴുവന്‍ പറയുന്നതിന് മുന്‍പേ നിന്നെ പിടിച്ചിരിക്കും.. ഇത് സത്യം..സത്യം. സത്യം . പിന്നെ ഒരോട്ടമായിരുന്നു .അവളാണെങ്കില്‍ നിന്ന സ്ഥലത്ത് നിന്നും അനങ്ങുന്നില്ല . ഓഹോ . പേടിച്ചു പോയി .പാവം . പക്ഷെ നോ കോമ്പ്രമൈസ് . ഇതാ നിന്നെ പിടിച്ചേ ന്നും പറഞ്ഞു കൈ നീട്ടിയതെ ഉള്ളൂ , അവള്‍ ഇത്തിരി ലെഫ്ടിലോട്ടു ഒന്നങ്ങോട്ടു മാറി നിന്നു. ഞാന്‍ വിടുമോ ? . ഞാനും കട്ട് ചെയ്തു ലെഫ്ടിലേക്ക് . പെട്ടെന്നൊരു സംശയം എന്റെ ആമാശയത്തീന്നു തലച്ചോറിലേക്ക് പാഞ്ഞു കയറി . അല്ല ഞാന്‍ കട്ട് ചെയ്തോ? . ഞാന്‍ ലെഫ്ടിക്കു മാറ്റിച്ചവിട്ടിയതാണല്ലോ ..പക്ഷെ ഇതാ പോണൂ നേരെ . നോ കട്സ്. എന്നാ പിന്നെ ബ്രേക്ക് ചവിട്ടാം ,അതാ നല്ലത് ,എന്നിട്ട് ലെഫ്ടിക്കു കട്ട് ചെയ്യാം .കാലിനടീന്നു ഞാന് ഒരു മെസ്സേജ് പാസ് ചെയ്തു എന്റെ തലച്ചോറിലോട്ടു. പക്ഷെ അവിടെ സ്ടക് ആയി.. ലവന്‍ പണിമുടക്കി . എന്റെ തലച്ചോറ് പണിമുടക്കി . എന്റെയല്ലേ സാധനം !! എന്ന് വച്ചാ ഉദ്ദേശിച്ച കാര്യം നടന്നില്ല .

അങ്ങനെ മനോഹരമായി ഒരു നിമിഷനെരത്തെ മൌന പ്രാര്‍ത്ഥനക്ക് ശേഷം ഞാന്‍ എന്റെ താഴേക്കുള്ള യാത്ര ആരംഭിച്ചു . അപ്പൊ തൊട്ടടുത്തുന്നൊരു വിളി . "സഹോദരാ ,ഞാന്‍ പോകട്ടെ ".അതാരാപ്പാ . തിരിഞ്ഞു നോക്കുമ്പോള്‍ ലവന്‍, എന്റെ ആത്മാവ് മുകളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് . ഞാന്‍ ഒറ്റച്ചാട്ടത്തിനു പുള്ളിക്കാരന്റെ കൈയില്‍ പിടികൂടി .

"ഇപ്പൊ പോല്ലേ പ്ലീസ് .ഇത്തിരി കഴിഞ്ഞു ഒരു ചായേം കൂടി കുടിച്ചു പോകാം ": ഞാന്‍

"പറ്റില്ല സഹോദരാ . ഇനി അഥവാ ശരീരത്തിന്റെ വല്ല പൊടിയും ബാക്കിയുണ്ടേല്‍ തന്നെ ഞാനില്ല ലതീ നിക്കാന് .ആകെ ഇടിഞ്ഞു പൊടിഞ്ഞു ചതഞ്ഞു ..ഷെയിം..ഷെയിം ". മിസ്ടര്‍ ആത്മന്‍

പക്ഷെ ഞാനാരാ മോന്‍ . ഞാന്‍ പുള്ളിക്കാരന്റെ രണ്ടു കാലും കൈയും കൂട്ടി പിടിച്ചു . ലവനേം വലിച്ചു താഴെയിട്ടു. അങ്ങനെ ഞാന്‍ വളരെ മനോഹരമായി ഭൂമിയിലെ ഒരു പശുവിനു കൊടുക്കാന്‍ വച്ചിരുന്ന കാടി വെള്ളത്തില്‍ കാലും നീട്ടി ലാന്‍ഡ്‌ ചെയ്തു . അവിടെ നിന്നും എഴുന്നേല്‍ക്കാന്‍
കഴിയാതിരുന്നത് മൂലം ആ കാടി വെള്ളം മറിഞ്ഞു എന്റെ ശരീരത്തിലൂടെ ഒഴുകി നടക്കാനും തുടങ്ങി .

പെട്ടെന്ന് ഒരു ശബ്ദം

"എടീ . അപ്പുറത്തെ പ്ലാവിലെ ചക്ക പഴുത്തു താഴെ പോയെന്നാ തോന്നുന്നത് . ഒന്ന് നോക്കിയെ. വരിക്കയാ . ആകെ നാശമായിട്ടുണ്ടാകും "

അമ്മയാ .. അനിയത്തിയോട് ..

അവളാണെങ്കില്‍ ആദ്യത്തെ പൊട്ടിചിരി ഒക്കെ മാറ്റി മെല്ലെ നിലവിളി മോഡിലെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് . ദേ.. തുടങ്ങി ..

"എന്താടീ നിന്നു കാറുന്നത്" എന്നും പറഞ്ഞു അമ്മ മെല്ലെ പുറത്തേക്കു വന്നു നോക്കിയതും കാടിവെള്ളത്തില്‍ കുളിച്ചു തലയ്ക്കു മുകളില്‍ ഒരു പഴത്തൊലിയും വച്ചിരിക്കുന്ന എന്നെ കണ്ടു ആദ്യം ഒന്ന് പൊട്ടിച്ചിരിച്ചു . അത് കഴിഞ്ഞെങ്കിലും അമ്മ നിലവിളി മോഡിലേക്ക് മാറ്റുമെന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി .

"വന്നു വന്നു പശുവിനെ പോലും വെള്ളം കുടിപ്പിക്കില്ലെന്നായോ കുരുത്തം കേട്ടവനെ " എന്നും പറഞ്ഞു കൈയോന്നുയര്‍ത്തിയതും മോളീന്ന് വലിയ വായില്‍ രണ്ടു നിലവിളികള്‍ ഒരുമിച്ചു വന്നതും ഒരുമിച്ചായത് കൊണ്ട് ആ കൈ എന്റെ ദേഹത്ത് തൊട്ടു തൊട്ടില്ല എന്നും പറഞ്ഞു നിന്നു.

ദേ !!അമ്മേം മെല്ലെ ടോണ്‍ ഒന്ന് മാറ്റിപ്പിടിച്ചു .അതെ സെയിം നിലവിളി മോഡ്. കൊള്ളാം അത്യാവശ്യം നല്ല കൂട്ട നിലവിളി .അപ്പൊ ഞാന്‍ ആയിട്ടെന്തിനു കുറയ്ക്കുന്നു എന്ന് തോന്നി ഞാനും തുടങ്ങി.

ഇതൊക്കെ കണ്ടു വട്ടായി എന്റെ സ്വന്തം ആത്മന്‍ ഒരു കുഞ്ഞ്യേ കാര്യം പറഞ്ഞു എന്നെ അങ്ങോട്ട് ഭീഷണിപ്പെടുത്തി.
"പിള്ളാരെ ..ഈ നിലവിളി നിര്‍ത്തീല്ലെങ്കില്‍ ഞാന്‍ ഇപ്പൊ എന്റെ പാട്ടിനു പോം "

അയ്യോ . അത് ശെരി ആവൂല്ല. ഞാന്‍ മെല്ലെ വോളിയം കുറച്ചു കുറച്ചു സൈലന്റ് ആക്കി. അത് കണ്ടു മറ്റുള്ളവരും മെല്ലെ വോളിയം കുറച്ചു .

തുടര്‍ന്ന്‍ നാട്ടുകാരുടെയും വീട്ടുകാരുടെയും പരിപൂര്‍ണ പിന്തുണയോടെ

"ഹോയ് ..ഹോയ് " വിളികളോടെ എന്നെയും എന്റെ ആത്മനെയും വഹിച്ചു കൊണ്ട് അടുത്ത തിരുമ്മല്‍ കാരനേയും തേടി ഒരു ഓട്ടോ , കുതിച്ചു പാഞ്ഞു .

Friday, April 10, 2009

എങ്ങനെ തല്ലു വാങ്ങാം !!

ഡാ ...എഴുന്നേറ്റെ ,സമയം എത്രയായെന്നാ വിചാരം . രാവിലെ നേരം ഇങ്ങനെ പുലര്‍ന്നു വരുന്നതേയുള്ളൂ (എനിക്ക് !!).ശെരിക്കും ഒരു എട്ടു മണി ആയിക്കാണണം . അപ്പോഴാണ് അമ്മ വിളിക്കുന്നത് .ഞാനാണെങ്കില്‍ എന്‍റെ കിരീടമൊക്കെ വച്ച് ആനപ്പുറത്ത് അങ്ങ് കയറിയതെ ഉള്ളൂ .ഇനിയിപ്പോ ഒന്ന് കറങ്ങാതെ എങ്ങനെയാ ഇറങ്ങുക !!.എന്‍റെ ഒരു പ്രധാന വീക്നെസ് ആണിത് .രാവിലെ എഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഒന്ന് ആനപ്പുറതോ ബെന്‍സിലോ റോള്‍സ് റോയ്സിലോ എങ്ങാനും ഒന്ന് കയറുക .കറങ്ങിയടിക്കുക!!. ഇത്രേം സുഖ സുന്ദരമായ സ്വപ്നവും കണ്ടോണ്ടിരിക്കുംപോഴാണ് അമ്മ വിളിക്കുന്നത് . ആര്‍ക്കെങ്കിലും സഹിക്കുമോ? ഈ ഒരു കാര്യത്തില്‍ മാത്രമാണ് അമ്മയോട് എനിക്ക് വിയോജിപ്പുള്ളതു .
"അമ്മേ...ഇത്തിരി കഴിഞ്ഞിട്ടെഴുന്നെല്‍ക്കാം ..ഞായറാഴ്ച അല്ലെ!!!! "
"നിന്നോടാ പറഞ്ഞത് എഴുന്നേല്ക്കാന്‍ !രാവിലെ തന്നെ അടി വാങ്ങിക്കേണ്ട ".ശബ്ദത്തിനിതിരി കടുപ്പമില്ലേ എന്നൊരു സംശയം .

വേണ്ട വേണ്ട .റിസ്ക് എടുക്കണ്ട !. നല്ലൊരു ഞായറാഴ്ച ആയിട്ട് വെറുതെ എന്തിനു തല്ലു വാങ്ങണം .

"എടാ .ശാരദയുടെ വീട്ടില്‍ ഓഫീസിലെ ഒരു ബുക്കിരിപ്പുണ്ട് .അത് പെട്ടെന്ന് കൊണ്ട് വരണം.വൈകുന്നെരത്തേക്ക് എനിക്ക് കുറച്ചു ജോലി തീര്‍ക്കാനുണ്ട് .പെട്ടെന്ന് വേണം . "
ആയോ ..പുലിവാലായി !!.രാവിലെ തന്നെ ടി വിയും കണ്ടു ചുമ്മാ ഇരിക്കാമെന്ന് വച്ചതാ ,ദാ കെടക്കുന്നു ..രാവിലെ തന്നെ പണി.
അങ്ങനെ ഒരു കാലിച്ചായയും കുടിച്ചു അങ്ങിറങ്ങി. ഒരു പത്തു മിനിറ്റ് നടക്കാനുണ്ട് .
ചുമ്മാ കാലെടുത്തു ഒരു പത്തു സ്റ്റെപ്പ് വച്ചതേയുള്ളൂ ..ദാ വരുന്നു ഒരു സൈകിളും ചവിട്ടിക്കൊണ്ട് ഹരി . ഹും .കാണാന്‍ ലുട്ടാപ്പി കുന്തത്തിനു മുകളില്‍ ഇരുന്നത് പോലെയുണ്ട് .എന്നാലും ലവന്റെ ഒരു ഗമ.

"എടാ .ഇന്ന് യുവധാരയുമായി ഒരു ക്രിക്കറ്റ് മാച്ചുണ്ട്. ഇന്നലെ പറയാന്‍ വന്നതാ ..നിന്നെ കണ്ടില്ല. വാ പെട്ടെന്ന് പോകാം . അവിടെ കളി തുടങ്ങാറായി "(യുവധാര ഒരു കുഞ്ഞു ക്ലബ് ആണ് .ക്ലബ് എന്ന് പറഞ്ഞാല്‍ ,അതിന്റെ പ്രവര്‍ത്തന മൂലധനം നാല് ഓലയും ,എവിടുന്നോ അടിച്ചു മാറ്റിയ മരത്തിന്റെ നാല് തൂണുകളും മാത്രമാണ് ..പക്ഷെ ഞങ്ങള്‍ക്ക് സ്വന്തമായി നാലാള് കേള്‍ക്കെ പറയാന്‍ പറ്റുന്ന ഒരു പേരോ ,നാല് തൂണുകാലോ ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ അവിടെയും സോമന്മാരായിരുന്നു )

ഞാനാണെങ്കില്‍ ക്രിക്കറ്റ് എന്ന് കേട്ട് കഴിഞ്ഞാല്‍ പിന്നെ ഒരു മാതിരി പൂച്ച ഒണക്കമീന്‍ കണ്ട പോലെ ആയിരുന്നു . മുടിഞ്ഞ ആക്രാന്തം .ലവനാണെങ്കില്‍ എന്റെ ഈ വീക്നെസ് നന്നായി അറിയാവുന്നത് കൊണ്ട് സൈകിളില്‍ വച്ചിരുന്ന ബാറ്റെടുത്ത് ചുമ്മാ ഓരോ ആക്ഷന്‍ കാണിചോണ്ടിരിക്കുകയാണ്.എന്നാലും ഞാന്‍ ഒരു ഭംഗിക്ക് പറഞ്ഞു.
"എടാ ഞാന്‍ വരുന്നില്ല .എനിക്ക് വേറെ ജോലിയുണ്ട്."

ഈ ഡൈലോഗ് ഞാന്‍ ചുമ്മാ പറഞ്ഞതാണെന്ന് എനിക്കും അവനും നന്നായി അറിയാവുന്നത് കൊണ്ട് അവന്‍ ഒന്നും പറഞ്ഞില്ല. ചുമ്മാ ചിരിക്കുക മാത്രം ചെയ്തു .

"ചുമ്മാ .തമാശ പറഞ്ഞോണ്ടിരിക്കാതെ . സൈകിളീ കയറ്. ".
ഒന്നുമില്ലേലും അവന്‍ ഇത്രേം ദൂരം സൈകിളും ചവിട്ടി വന്നതല്ലേ വരില്ലാന്ന് അങ്ങനെ അറുത്തു മുറിച്ചു പറയാന്‍ പറ്റുമോ? മോശമല്ലേ !!!
അങ്ങനെ ഞാന്‍ സൈകിളീ കയറി ഗ്രൌണ്ടിലെത്തി .
ഒരു ചെറിയ ഗ്രൌണ്ട് ആണ് .ചുമ്മാ കളിക്കാനൊന്നും പറ്റില്ല . ഒരു പാട് കിടു റൂള്‍സ് ആന്‍ഡ്‌ രേഗുലഷന്‍സ് ഉണ്ട്. ഗ്രൌണ്ടിന്റെ സൈഡില്‍ ഉള്ള രാമേട്ടന്റെ വീട്ടിന്റെ മതിലില്‍ ബോള്‍ ഉരുണ്ടു തട്ടിയാല്‍ ഫോര്‍. അല്ല അത് പറന്നു പോയാല്‍ ഔട്ട്.എന്നാല്‍ നേരെ എതിര്‍ ഭാഗത്തുള്ള രാജേഷിന്റെ വീട്ടില്‍ പറന്നു പോയാല്‍ സിക്സ് ആകും. പക്ഷെ ആ പറക്കുന്ന ബോള്‍ വല്ല ജനല്‍ ചില്ലിനും കൊണ്ടാല്‍ ഔട്ട് .(കാരണം വേറൊന്നുമല്ല. രാമേട്ടന്റെയും രാജേഷിന്റെ അച്ഛന്റെയും തെറികള്‍ തമ്മിലുള്ള വ്യത്യാസം തന്നെ ).പിന്നെയുമുണ്ട് . ഗ്രൌണ്ടിന്റെ സൈഡില്‍ ഒരു പശുവുണ്ടെന്നു കരുതുക. ആ പശു ഘുമു ഘുമാ കുറെ ചാണകവും ഇട്ടിട്ടുണ്ട്. അതിലേക്കു ബോള്‍ പോയാല്‍ അതെടുത്ത് കഴുകാനുള്ള ബാധ്യത ബാറ്റ്സ്മാന് മാത്രം.അഥവാ ചാണകത്തിലേക്കുള്ള യാത്രയ്ക്കിടയില്‍ ആ ബോള്‍ ഏതെങ്കിലും ഒരുത്തന്റെ കൈയില്‍ തട്ടിയാല്‍ ആ ബാധ്യത മേല്‍പ്പറഞ്ഞ കക്ഷിയില്‍ നിക്ഷിപ്തമാകും(അവിടെ കൂടുതല്‍ സ്കോപ് ഒരു തല്ലിനാണ്!!) .

അങ്ങനെ ഞങ്ങള്‍ ക്രിക്കറ്റ് തുടങ്ങി. പൊരിഞ്ഞ മത്സരം .ആ കളി നടന്നു കൊണ്ടിരിക്കേ തന്നെ എനിക്കൊരു വിചാരമുണ്ടായി . ഇന്നൊരു കിടിലന്‍ ദിവസം തന്നെ . ചുമ്മാ ഞാന്‍ എറിയണ ബോളിലോക്കെ ലവന്മാര് ഔട്ട് ആകുന്നു . ഞാന്‍ അടിക്കണ ബോള്‍ ഒക്കെ ചുമ്മാ സിക്സ് ആവുന്നു. ഹോ.ഒന്നും പറയണ്ട. സത്യം പറയട്ടെ. അന്നാണ് ഞാന്‍ ജീവിതത്തില്‍ ആദ്യമായും അവസാനമായും ക്രിക്കറ്റില്‍ സിക്സ് അടിച്ചത്.(ഒന്നാം ക്ലാസ്സില്‍ പഠിക്കുന്നവന്‍ ബോള്‍ ചെയ്താലെന്താ ..സിക്സ്, സിക്സ് അല്ലാതാവുമോ? ).
അങ്ങനെ എന്റെ മാസ്മരികമായ പ്രകടനത്തിന്റെ പുറത്തു ഞങ്ങള്‍ 3-0 ത്തിനു പരമ്പര സ്വന്തമാക്കി. ഞാന്‍ തന്നെ മാന്‍ ഓഫ് ദ മാച്ചും(ഞാന്‍ തന്നെയാണ് പ്രഖ്യാപിച്ചത് !!).
അങ്ങനെ കളിയൊക്കെ കഴിഞ്ഞു ഞാന്‍ ചുമ്മാ ഇരിക്കുമ്പോഴാണ് ബള്‍ബ് കത്തിയത് .ദൈവമേ ഞാന്‍ രാവിലെ തന്നെ ക്രിക്കറ്റ് കളിക്കാനല്ലല്ലോ ഇറങ്ങിയത് .
ഓടി ..മാരകമായി ഓടി ...അഞ്ചു മിനിട്ടു കൊണ്ട് ശാരദേച്ചിയുടെ വീട്ടിലെത്തി .
"എടാ .നീ രാവിലെ തന്നെ വീട്ടീന്ന് ഇറങ്ങിയെന്നു പറഞ്ഞല്ലോ നിന്റെ അമ്മ. നാല് മണിക്കൂര്‍ വേണോ അവിടുന്ന് ഇവിടെയെത്താന്‍ ."

അപ്പൊ അത് ശെരി. അമ്മ ബി എസ് എന്‍ എല്‍ കാര്‍ക്ക് കാശ് കൊടുത്തിട്ടുണ്ട് .എന്നാ ശെരി .പെട്ടെന്ന് ബുക്കും വാങ്ങി വീട്ടില്‍ പോവുക തന്നെ . അങ്ങനെ ആ തടിയന്‍ ബുക്കും തലയിലേറ്റി ഞാന്‍ വന്ന വഴി തിരിച്ചോടി .ഗ്രൌണ്ടിനടുത്ത് എത്തിയപ്പോള്‍ അതാ നില്ക്കുന്നു ടീം മേറ്റ്സ്.

അതില്‍ ഒരുവന്‍.

"എടാ നീ എവിടെ പോയതാ ? ഇന്ന് ഇന്ത്യ -ശ്രീ-ലങ്ക പരമ്പര ആരഭിക്കുന്ന ദിവസമാണ് .കളി കാണേണ്ടേ? "
"ഞാന്‍ വീട്ടിപ്പോയി കണ്ടോളാം ".
അടുത്ത വാചകവും ഞാന്‍ തന്നെ ആണ് പറഞ്ഞത്.
"അല്ലേല്‍ ആദ്യം ഒന്ന് സ്കോര്‍ നോക്കിയിട്ട് പോകാം ". (എന്റെ നാവേ !!!)
അങ്ങനെ സ്കോര്‍ നോക്കാനായി സൂരജിന്റെ വീട്ടില്‍ കയറിയ ഞാന്‍ ഇറങ്ങിയത് കളിയും തീര്‍ന്നു സമ്മാനം കൊടുക്കണ സീനും കഴിഞ്ഞപ്പോള്‍. അതിനിടയില്‍ ഉച്ചഭക്ഷണവും അവന്റെ വീട്ടില്‍ നിന്ന് കഴിക്കാന്‍ ഞാന്‍ മറന്നില്ല . മറന്നത് ഒന്ന് മാത്രം .ആ പുസ്തകം.
അപ്പോഴേക്കും കാര്യങ്ങളൊക്കെ ചക്ക കുഴയുന്ന പോലെ കുഴഞ്ഞിരുന്നു . ഞാന്‍ വീട്ടില്‍ എത്തുമ്പോഴേക്കും അമ്മ രണ്ടു ചൂരല്‍ ,ഒരു പേര, പിന്നെ പേരറിയാത്ത ഒരു വടി എന്നിവ തയ്യാറാക്കി വച്ചിരുന്നു . (രാവിലെ മുറ്റത്തു കണ്ടപ്പോള്‍ മനസ്സിലായതാണ് )
ഞാന്‍ നേരെ അങ്ങ് വീട്ടിലേക്കു കയറിച്ചെന്നു .

"അമ്മെ .ഞാന്‍ മാന്‍ ഓഫ് ദ മാച്ച് ആയി ...രണ്ടു സിക്സും അടിച്ചു. ".പുസ്തകം കാട്ടിക്കൊണ്ട് ഞാന്‍ പറഞ്ഞതിതാണ് .

ആ സെക്കന്‍ഡില്‍ തന്നെ ഞാന്‍ അടിച്ച പോലത്തെ ഒരു സിക്സര്‍ അമ്മ കൂട്ടത്തില്‍ ഏറ്റവും നല്ല ചൂരല്‍ കൊണ്ട് എന്റെ കാലില്‍ തരികയും ഞാന്‍ കുറച്ചു സമയത്തേക്ക് ഒരു ബെന്‍ ജോണ്‍സന്‍ ആവുകയും ചെയ്തത് ഒരുമിച്ചായിരുന്നു. എന്ന് വച്ചാല്‍ ഓടി ..അതി മാരകമായി തന്നെ ഓടി . അമ്മയും പുറകിലോടി. പക്ഷെ ഞാന്‍ സ്കൂളിലെ ഓട്ടത്തില്‍ ഫസ്റ്റ് വാങ്ങിചിട്ടുണ്ടെന്നു അറിയാവുന്ന അമ്മ അധിക ദൂരം പുറകെ ഓടിയില്ല . ഞാന്‍ പുറകെ നോക്കാത്തത് കൊണ്ട് അമ്മ അധികം ഓടിയില്ല എന്ന കാര്യം അറിഞ്ഞതുമില്ല..അത് കൊണ്ട് തന്നെ ഞാന്‍ അത്യാവശ്യം നല്ല ദൂരം തന്നെ ഓടി.
ഈ ഓട്ടമൊക്കെ കഴിഞ്ഞു കുറച്ചു സമയം കഴിഞ്ഞപ്പോഴാണ് ഒരു കാര്യം ഞാന്‍ ശ്രേധിച്ചത് .ചുറ്റും മുടിഞ്ഞ ഇരുട്ട് . ഇടയ്ക്കിടക്ക് ചീവീടും കുറുക്കനും കാലന്‍ കോഴിയുമൊക്കെ നടത്തുന്ന അസ്സല്‍ ഗാനമേളയും . പോരാത്തതിന് കുറച്ചു മുകളിലായി ശവപ്പറമ്പും . ഒരു ഏഴാം ക്ലാസ്സുകാരനുണ്ടാവേണ്ട മിനിമം ധൈര്യം പോലും ഇല്ലാത്ത എനിക്ക് ഈ ഹൊറര്‍ സെറ്റ് അപ് ഇത്തിരി ഓവര്‍ ആയിത്തന്നെ തോന്നി. വല്ല പ്രേതോം പിടിച്ചു തിന്നുന്നതിനേക്കാള്‍ നല്ലതല്ലേ നിന്ന് രണ്ടു തല്ലു വാങ്ങുന്നത് എന്നോര്‍ത്ത ഞാന്‍ വീണ്ടും വീട്ടിനടുതെക്ക് നടന്നു .

ഞാന്‍ വീട്ടിനടുത്തെത്തി.അത് കണ്ട അമ്മ പുറകെ ഓടി. ഞാന്‍ വീണ്ടും ഓടി . അങ്ങനെ ഞാന്‍ വീണ്ടും പഴയ സ്ഥലത്തെത്തി. ഇതേ സംഭവം ഒരു നാലഞ്ചു പ്രാവശ്യം കഴിഞ്ഞപ്പോഴേക്കും "നീ ഇങ്ങോട്ട് തന്നെയല്ലേ വരേണ്ടത് " എന്ന ബുദ്ധിയാല്‍ ആണെന്ന് തോന്നുന്നു അമ്മ ഒളിച്ചു പാത്തും കളി നിര്‍ത്തി വീട്ടില്‍ പോയി ഉറങ്ങി. ഞാന്‍ അങ്ങനെ എന്റെ ആറാമത്തെ ശ്രമത്തില്‍ വീട്ടില്‍ എത്തിച്ചേര്‍ന്നു .

അടുത്ത ദിവസം രാവിലെ

ഞാന്‍ വല്ലവന്റെയും ബെന്‍സില്‍ ചുമ്മാ കറങ്ങിയടിച്ചു കൊണ്ടിരിക്കുക ആയിരുന്നു. പെട്ടെന്ന് എന്റെ വണ്ടി കൊണ്ട് പോയി ഏതോ ഒരു മതിലിനടിച്ചു . കൈ ഒന്ന് നന്നായി വേദനിച്ചു.പെട്ടെന്ന് കാലിലും ഒരു വേദന. ആ കൊണ്ട അടി എന്നെ
എഴുന്നേല്പ്പിക്കാന്‍ ധാരാളമായിരുന്നു . പക്ഷെ എഴുന്നേല്‍ക്കുന്നതിനു മുന്‍പ്‌ തന്നെ കിട്ടി നല്ല എഴെട്ടെണ്ണം . ഇനിയിപ്പം ഓടേണ്ട ആവശ്യമില്ല . അങ്ങനെ രാവിലെ തന്നെ ചുമ്മാ നിന്ന് തല്ലു വാങ്ങി ബാക്കി സാറന്മാരുടെ അടുത്ത് നിന്ന് വാങ്ങിക്കാനായി കുളിച്ചു കുട്ടപ്പനായി ഞാന്‍ സ്കൂളിലേക്ക് പുറപ്പെടു .

Wednesday, March 4, 2009

ഒരു മൂന്നാര്‍ സമരഗാഥ-3

കുളിച്ചു കുട്ടപ്പനായി ഞാന്‍ അന്ന് രാവിലെ കോളേജില്‍ എത്തി .. അമ്മ എത്തിയിട്ടില്ല...ചിലരുടെ രക്ഷിതാക്കളൊക്കെ വരുന്നുണ്ട്... അപ്പോഴാണ് ആര്‍ക്കോ ഒരു പുത്തന്‍ ബുദ്ധി ഉദിച്ചത് ... "എടാ ..രക്ഷിതാക്കള്‍ ഇങ്ങനെ വെറുതെ പി ടി എ മീടിങ്ങിനു പോയാല്‍ കുഴപ്പമാവും. സാറന്മാര്‍ മിക്കവാറും പാര വയ്ക്കും ..അവര്‍ മീറ്റിങ്ങ് ഹോളിനകതെക്കു കയറുന്നതിനു മുന്‍പ് നമുക്ക് അവരെ ബോധവല്ക്കരിക്കാം ... "..ഹോ നല്ല ഐഡിയ.. അങ്ങനെ ഞങ്ങള്‍ ഒരു കുഞ്ഞു നോടിസും എഴുതിയുണ്ടാക്കി ഫോട്ടോസ്റ്റാറ്റ് എടുത്തു വിതരണം ചെയ്യാന്‍ തീരുമാനിച്ചു..സ്വന്തം രക്ഷിതാക്കള്‍ വരുമ്പോള്‍ മാറി നിന്ന് നല്ല കുട്ടി ആവുക..അല്ലാത്തപ്പോള്‍ നോട്ടീസ് വിതരണം ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ തന്ത്രം ...

ആദ്യം ഒരാള്‍ വന്നു .. ഞങ്ങള്‍ നോട്ടീസ് കൊടുത്തു ...ആ പുള്ളിക്കാരന്‍ ഞങ്ങളെ ഒന്ന് നോക്കി .. ഹോ ഒരു വൃത്തി കേട്ട നോട്ടം. പക്ഷെ ഒന്നും മിണ്ടീല ...അടുത്ത ആള്‍ വന്നു ..സെയിം പരിപാടി ..ഒരു വൃത്തി കേട്ട നോട്ടം ..ഒന്നും മിണ്ടീല.!!! അടുത്തയാള്‍ ...ഞങ്ങള്‍ പ്രതീക്ഷിച്ചത് ഒരു സെയിം നോട്ടം..അല്ലെങ്കില്‍ പുറത്തു തട്ടി ഒരു അഭിനന്ദനം.. "നല്ല ചുണക്കുട്ടന്മാര്‍ ".........

"ഫ. വൃതികെട്ടവന്മാരെ ..." എന്നും തുടങ്ങി ഞങ്ങളുടെ വീട്ടിലുള്ള മനുഷ്യരെ പോട്ടെ.. ആട് ,കോഴി ,പൂച്ച,പട്ടി തുടങ്ങിയ സാധനങ്ങളെയും പുള്ളിക്കാരന്‍ തെറി വിളിച്ചു. എന്നിട്ട് ഒരു ഫൈനല്‍ കമന്റും .."നിങ്ങളൊക്കെ കൂടി എന്റെ കുട്ടിയെ പഠിക്കാന്‍ സമ്മതിക്കില്ല അല്ലെ ?"...ഹോ ...ദൈവമേ അതാരാണാവോ ..ഇത്രേം നന്നായി പഠിക്കുന്ന കുട്ടി ...ഓഹോ..പുള്ളിക്കാരന്റെ പുറകില്‍ ഒരു നിഴല്‍ ...ഹെന്റമ്മേ ..നാല് നേരോം വെള്ളോം കഞ്ചാവുമാടിച്ചു നടക്കുന്ന ഇവനെ പറ്റിയാണോ "എന്റെ കുട്ടിയെ പഠിക്കാന്‍ സമ്മതിക്കുന്നില്ല " എന്ന് ആ മനുഷ്യന്‍ പറഞ്ഞത്. ഹും ..എന്തായാലും ഇനി ഈ പരിപാടി നടക്കൂല... എന്തിനു വെറുതെ വീട്ടിലുള്ളവരെ പറയിപ്പിക്കണം .

അങ്ങനെ ഒന്നും ചെയ്യാനില്ലാതെ തൂണും ചാരി നില്ക്കുമ്പോഴാണ് അമ്മ വിളിക്കുന്നത് ."ഞാന്‍ താഴെ ബസ് സ്റ്റോപ്പില്‍ ഉണ്ട്..".."ഒരു മിനിറ്റ് ..ഇപ്പൊ എത്താം !!"... അങ്ങനെ നേരെ ബസ് സ്ടോപിലേക്ക് വിട്ടു. എത്തുമ്പോള്‍ അമ്മ അങ്ങനെ ബസ് സ്റ്റോപ്പില്‍ നില്ക്കുന്നുണ്ട്.".

"ശെരി ..നമുക്ക് നീ താമസിക്കുന്ന വീട്ടില്‍ പോകാം ...".
എന്റെ ചങ്കീന്നു രണ്ടു കിളികള്‍ ചിറകിട്ടടിച്ചു പറന്നു പോയി. വീട്ടിലാണെങ്കില്‍ സമരത്തിന്റെ ടെന്‍ഷന്‍ കാരണം എല്ലാവരും 24*7 വെള്ളത്തിലും പുകയിലുമാണ്.. !!!!
."അല്ല ...എന്തിനു ??"..."പിന്നെ ഇവിടെ വരെ വന്നിട്ട് നിങ്ങളുടെ വീട്ടില്‍ വരാതെ പിന്നെ...".

ഇനി രക്ഷയില്ല...വീട്ടിലേക്കു പോയെ പറ്റൂ.. ഞാന്‍ അവിടുത്തെ സീനുകള്‍ ഒന്ന് ഇമാജിന്‍ ചെയ്തു.

കുറെ ആളുകള്‍ കോളേജില്‍ എത്തി.. എന്നാലും ഇനിയും ആളുകള്‍ വീട്ടിലുണ്ട്.
ചാത്തനും എസ്കുവുമൊക്കെ ഇന്നല്ലതെതിന്റെ ബാക്കി അടിച്ചു പിമ്പിരി ആയിട്ടിരിപ്പാവും . കുറെയെണ്ണം സിഗരറ്റും വലിച്ചോണ്ട് തേരാ പാര നടക്കുന്നുണ്ടാവും..വീട്ടിലാണെങ്കില്‍ ഒരു റൂം നിറയെ ഒഴിഞ്ഞ ബോട്ടിലുകള്‍ ആണ്. സിഗരട്ട് കുറ്റികള്‍ ആണെങ്കില്‍ എല്ലാ റൂമുകളിലും നിറഞ്ഞിരിക്കുന്നു ഹോ .എന്ത് ചെയ്യും.. ഇമാജിന്‍ ചെയ്തു ചെയ്തു വീട്ടിലെത്തിയത് അറിഞ്ഞില്ല.

"അമ്മെ വീട്ടിലെതിയില്ലേ ..ഇനി നമുക്ക് കോളേജില്‍ പോകാം "..വീട്ടിന്റെ മുറ്റതു നിന്നാണ് ഞാന്‍ ഇത് പറയുന്നത് .അമ്മ അത് കേട്ടില്ലെന്നു മാത്രമല്ല എന്നെ ഒന്ന് നോക്കുക കൂടി ചെയ്തു..
ദൈവമേ..എന്ത് ചെയ്യും..വരുന്നിടത്ത് വച്ചു കാണുക തന്നെ ..
അങ്ങനെ അമ്മ വീട്ടിനുള്ളിലേക്ക് കയറി..ഞാന്‍ മുറ്റത്തും ... അമ്മ ഒന്നും മിണ്ടുന്നില്ല. ഹോ ..പ്രശ്നമായി .. ഞാന്‍ മെല്ലെ അകത്തോട്ടു കയറി ..എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല ..വീട് കമ്പ്ലീറ്റ് അടിച്ചു വാരി വൃത്തി ആയിട്ടിരിക്കുന്നു..കുപ്പികള്‍? ചാത്തനെ ഞാനൊന്നു പാളി നോക്കി .ലവന്‍ കുളിച്ചു നല്ല കുട്ടി ആയി ഇരിക്കുന്നു. . അവന്‍ കൈ കൊണ്ട് ആക്ഷന്‍ കാണിച്ചു ..ഹോ...എല്ലാം ഭദ്രമായി അടുത്ത മുറിയില്‍ വച്ചു പൂട്ടി താക്കോല്‍ പോക്കറ്റില്‍ ഇട്ടിട്ടുണ്ട്..

അങ്ങനെ അതും ഓക്കേ!!! "അപ്പൊ ഇനി കോളേജിലേക്ക് പോകാം അല്ലെ? " .
"അതെ..അതെ ". ..അങ്ങനെ കോളേജിലെത്തി.അവിടെ മീറ്റിങ്ങ് തുടങ്ങി കഴിഞ്ഞിരുന്നു. അമ്മയോട് അകത്തു കയറിയിരിക്കാന്‍ പറഞ്ഞു. അകത്തു നിന്ന് പുറത്തു കേള്‍ക്കാത്ത രീതിയില്‍ എന്തൊക്കെയോ പറയുന്നുണ്ട്. "ഹും ...ഇത് ശെരിയാവില്ല ...ഞങ്ങളേം കൂടി അകത്തേക്ക് കയറ്റണം. ".ഏതോ ഒരു അലവലാതിയുടെ ഗംഭീര ബുദ്ധി പറഞ്ഞു .അങ്ങനെ ഞങ്ങള്‍ തന്നെ ഞങ്ങള്‍ക്ക് വേണ്ട ശവക്കുഴി ഒക്കെ ശെരി ആക്കി വച്ചു . ഇനി അതില്‍ പോയി തലവച്ചു കൊടുക്കുകയേ വേണ്ടൂ.

"ശെരി ..നിങ്ങള്‍ വന്നോളൂ ..നിങ്ങള്‍ക്ക് പറയാനുള്ളത് പറയാം ."..ഉള്ളിലൊരു ചിരിയും ചിരിച്ചു കൊണ്ട് ഒരു സാര്‍ വന്നു പറഞ്ഞു.
"ഹെന്റമ്മേ ..ആര് പോകും അകത്തു ? എല്ലാവരുടെയും രക്ഷിതാക്കള്‍ അകത്തു ഉണ്ട് ".അങ്ങനെ അദ്ധ്യാപക സുഹൃത്തുക്കള്‍ തന്നെ ഞങ്ങള്‍ ഒരു മൂന്നു പേരുടെ പേരങ്ങ് പറയുകയും എല്ലാവരും അത് ഏകസ്വരത്തില്‍ ഓക്കെ പറഞ്ഞതും ഒരുമിച്ചായിരുന്നു..അത് കൊണ്ട് തന്നെ ചിന്തിക്കാനൊന്നും സമയം കിട്ടീല . അങ്ങനെ വലതു കാല്‍ എടുത്തു വച്ചു അകത്തോട്ടു കടന്നു . ആഹ...വളരെ മനോഹരമായിരിക്കുന്നു ..എല്ലാവരുടെയും രക്ഷിതാക്കള്‍ അകത്തുണ്ട്..എന്റെ അമ്മയും!! അമ്മയാണെങ്കില്‍ ഇവനെന്തിന് അകത്തു വരുന്നു എന്ന ഒരു ഭാവത്തിലും .

അങ്ങനെ അകത്തെത്തിയ ഞാനും മറ്റുള്ളവരും ഒരു രണ്ടു മിനിറ്റ് മിണ്ടാതിരിക്കുകയും , പിന്നെ ആ കൂട്ടത്തില്‍ തലക്കകത്ത് മണ്ണോ അതിലും വില കുറഞ്ഞ വസ്തുവോ മറ്റോ ഉള്ള ഞാന്‍ ഒരു സി ഐ ഡി മൂസ സെറ്റ് അപ്പില് അങ്ങോട്ട് പ്രസംഗം തുടങ്ങിയതും എന്റെ തലയ്ക്കു മുകളില്‍ കണ്ടക ശനി എന്ന വിദ്വാന്‍ കടന്നു കൂടിയതിന്റെ ആഫ്ടര്‍ എഫ്ഫക്റ്റ് ആണ് എന്ന് ഞാന്‍ അന്നും ഇന്നും ഉറച്ചു വിശ്വസിക്കുന്നു .

ഞാനിങ്ങനെ പ്രസംഗം തുടങ്ങി ഒരു രണ്ടു മിനിറ്റ് കഴിഞ്ഞു കാണും . ഞാന്‍ മെല്ലെ അമ്മയുടെ മുഖത്തേയ്ക്ക് പാളി നോക്കി. മുഖം നേരത്തെ കണ്ട ഒരു കളറില്‍ അല്ല ഉള്ളത്.അതിങ്ങനെ ചുവന്നിട്ടുണ്ട്.ഓരോ നിമിഷം കഴിയുന്തോറും മുഖമിങ്ങനെ നന്നായി ചുവന്നു വരുന്നുണ്ട്. ദൈവമേ....ഇനി എന്ത് ചെയ്യും എന്ന് ഞാന്‍ ഇങ്ങനെ പകുതി ആലോചനയും പകുതി പ്രസംഗവുമായി നില്ക്കുമ്പോഴാണ്,വേണ്ട ബാക്കി ഇനി എന്നെക്കൊണ്ട് പറയിപ്പിക്കണോ എന്ന ഒരു സെറ്റ് അപ്പില്‍ അമ്മ എഴുന്നേറ്റത്.

ദൈവമേ.. കമ്പ്ലീറ്റ് കൈവിട്ടു . അമ്മ അതാ പുറത്തേക്കു പോകുന്നു ...വേറെ രക്ഷയില്ല .ഞാനും അമ്മയുടെ പുറകെ. !!!.

പുറത്തു ചുമ്മാ എത്തിയതെ ഉള്ളൂ . ഞങ്ങളുടെ വൈസ് പ്രിന്‍സിപ്പല്‍ അതാ ഡോറിനരികില്‍ അങ്ങനെ നില്ക്കുന്നു. ദേ വീണ്ടും കുരിശ്...

"എടൊ നീ അല്ലെ , ആ ജനല്‍ പൊട്ടിച്ചത് ?"..ആഹ ...എല്ലാം ശുഭം . പുള്ളിക്കാരന്‍ അങ്ങനെ എരിതീയില്‍ വീണ്ടും മണ്ണെണ്ണയും പെട്രോളും മിക്സ് ചെയ്തോഴിച്ചു . അമ്മ ഒന്നും മിണ്ടാതെ പുറത്തേക്കു നടന്നു . ഞാന്‍ അമ്മയുടെ പുറകെയും.

"ഞാന്‍ ഇപ്പൊ തിരിച്ചു പോകുന്നു. നീ എന്താ വേണ്ടതെന്ന് വച്ചാല് ചെയ്തോ!! എനിക്കറിയേണ്ട. "

അമ്മ കമ്പ്ലീറ്റ് ദേഷ്യത്തിലാണ് .. എന്ത് ചെയ്യും .??.. എന്ത് ചെയ്യാന്‍ !!! ഞാന്‍ എനിക്കറിയാവുന്ന കുറെ തമാശകള്‍ (ശ്രീനിവാസന്‍ സ്റ്റൈല്‍-പ്രസ്സില്‍ ഇരിക്കുമ്പോള്‍ തോന്നിയത് ) പ്രയോഗിച്ചു നോക്കി ..നോ രക്ഷ ... അമ്മ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു .അപ്പോഴേക്കും കൂടെയുള്ള പലരും അവിടെയെത്തി. അങ്ങനെ വളരെ നേരത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്ക് ശേഷം കാര്യങ്ങളൊക്കെ ഒരു വിധം കൂള്‍ ആയിത്തുടങ്ങി . പിന്നെ പിന്നെ എന്റെ ശ്രീനിവാസന്‍ തമാശകള്‍ ഏല്ക്കാന്‍ തുടങ്ങുകയും അമ്മയെക്കൊണ്ട് നാളെ പൂവാം എന്ന ഒരു തീരുമാനത്തില്‍ എത്തിക്കുകയും ചെയ്തു

(കുറിപ്പ്: ആ നാളെ അമ്മയെക്കൊണ്ട് ലീവ് എടുപ്പിച്ചു ഒരാഴ്ച്ചയാക്കി ,എന്നിട്ട് ആ ആഴ്ച മൂന്നാര്‍ മുഴുവന്‍ കറങ്ങി തീര്‍ക്കുകേം ചെയ്തു ...)

Tuesday, March 3, 2009

ഒരു മൂന്നാര്‍ സമരഗാഥ-2

സമരം അങ്ങനെ പൊടിപൂരമായി നടക്കുകയാണ് . പക്ഷെ പ്രതീക്ഷിച്ച പോലെ കാര്യങ്ങള്‍ ഒന്നും നടന്നുമില്ല . ദിവസവും രാവിലെ വരും .സമരം വിളിക്കും . തിരിച്ചു പോകും അത്ര തന്നെ. സാറന്മാര്ക്കും പ്രിസിപലിനുമൊക്കെ ഒരു കമ്പ്ലീറ്റ് നിസംഗത. ഞങ്ങളിതെത്ര കണ്ടിരിക്കുന്നു എന്ന ഒരു മട്ടും ഭാവവും .ഇതിങ്ങനെ പോയാല്‍ എല്ലാവര്ക്കും മടുക്കും .എന്തെങ്കിലും പുതിയ വഴികള്‍ ആലോചിക്കുക തന്നെ .

അങ്ങനെ ആണ് ഞങ്ങള്‍ ഒരു കുഞ്ഞു പ്രകടനത്തിന് പ്ലാന്‍ ചെയ്യുന്നത് . കുന്നിന്റെ മുകളിലെ കോളേജില്‍ നിന്ന് ടൌണിലേക്ക് ഒരു യാത്ര.. ആ പരിപാടി വിജയം കണ്ടു. കോട്ടും ടൈയുമിട്ട് കുറെയെണ്ണം റോഡില്‍ കൂടി ജാഥയായി നടക്കുന്നു ..കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വച്ചു.
ഈ പരിപാടി വിജയിച്ചതോടെ ഒരു കാര്യം മനസ്സിലായി . ഈ ചുമ്മാ ഇരുന്നു വെറുതെ സമരം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. വല്ല തറ വേലകളും കാണിക്കണം ..(വെറുതെയല്ല ... സമരം ചെയ്യുമ്പോള്‍ പിള്ളേര്‍ വല്ലതുമൊക്കെ എറിഞ്ഞുടയ്ക്കുന്നത് ...).

പിന്നെ പിന്നെ കാര്യങ്ങള്‍ അങ്ങനെ ചൂടാവാന്‍ തുടങ്ങി.. അങ്ങനെ ഘരാവോ ,ഗ്ലാസ് എറിഞ്ഞുടയ്ക്കല്‍(അന്ന് ഓരോ ദിവസവും ഓരോ ജനല്‍ ചില്ലുകള്‍ എന്ന കണക്കില്‍ പൊട്ടിയിരുന്നു . പക്ഷെ സത്യമായും അതാരാണ് ചെയ്തു പോന്നതെന്ന് ഇപ്പോഴും നോ ഐഡിയ ..). . തുടങ്ങിയ കലാപരിപാടികളിലൂടെ സമരരംഗം അങ്ങനെ കൊഴുത്തു വന്നു. പക്ഷെ പെട്ടെന്നാണ് കാര്യങ്ങളൊക്കെ ഒരു വഴിക്കാകാന്‍ തുടങ്ങിയത് . ഒരു സുപ്രഭാതത്തില്‍ കൂടെയുള്ള ഒരുത്തന്റെ വീട്ടില്‍ നിന്നും ഒരു കോള്‍." എന്താടാ നീയൊക്കെ അവിടെ കാട്ടി കൂട്ടുന്നത് ?.സമരം ചെയ്യാനാണോ നിന്നെയൊക്കെ കോളേജില് വിട്ടു പഠിപ്പിക്കുന്നത് ? . ഞങ്ങള്‍ മറ്റന്നാള്‍ കോളേജില്‍ വരുന്നുണ്ട്. പി ടി എ മീറ്റിഗ് !!!!. " ഹെന്റമ്മോ ..ഇങ്ങനെ ഒരു പുലിവാല്‍ ഉണ്ടാകുമെന്ന് ആരും കരുതിയില്ല .

ഓഹോ.. അപ്പോള്‍ ഇതെല്ലാ വീട്ടിലും കിട്ടിയിട്ടുണ്ടാവും ... അങ്ങനെ ഞാനും ആ കോള്‍ പ്രതീക്ഷിച്ചു അങ്ങനെ ഇരിക്കാന്‍ തുടങ്ങി . പ്രതീക്ഷിച്ച പോലെ തന്നെ കാര്യങ്ങള്‍ നീങ്ങി ..വൈകുന്നേരം വിളി വന്നു .

"എന്താടാ അവിടെ സമരം ഒക്കെ ഉണ്ടെന്നു കേള്‍ക്കുന്നു .. നീ ഒന്നും പറഞ്ഞില്ലല്ലോ ...ശെരി ..ഞാന്‍ മറ്റന്നാള്‍ അവിടെ എത്തിയേക്കാം "

ഞാന്‍: "ഹേ എന്ത് സമരം..അതൊരു ചെറിയ പ്രശ്നമല്ലേ.. എല്ലാവരും വരണമെന്നോന്നുമില്ല ..അതവര്‍ വെറുതെ നോട്ടീസ് അയച്ചതായിരിക്കും . വെറുതെ എന്തിനാ കണ്ണൂരില്‍ നിന്നും ഇത്രേം ദൂരം വരുന്നത് ?.പോരാത്തതിന് ഇവിടെ നല്ല തണുപ്പും. വേണ്ട ഇപ്പൊ വരണ്ട. "..
"ഓഹോ ..ശെരി .."
ഫൊണ്‍ വച്ചു .... ദൈവമേ...എന്റെ വീട്ടീന്ന് ആരും വരുന്നില്ല ...ഹയ്യട ..ഹയ്യാ .. വളരെ മനസമാധാനത്തോടെ അങ്ങനെ ഇരിക്കുമ്പോഴാണ് രാത്രി മറ്റൊരു കോള്‍ . അമ്മയാണ് ...
കോള്‍ എടുത്തു ..

നേരത്തെ കേട്ട ഒരു ശബ്ദമോന്നുമല്ല അപ്പോള്‍ ..
"ഹലോ (ലോ പിച്ച് )" "ഹലോ (ഹൈ ഹൈ പിച്ച് )... ഞാന്‍ മറ്റന്നാള്‍ രാവിലെ അവിടെ എത്തും " ..
ഫൊണ്‍ കട്ട് !!! ...ദൈവമേ ഈ ഒരു മണിക്കൂറില്‍ എന്ത് സംഭവിച്ചു.. ഞാന്‍ കുറച്ചു കഴിഞ്ഞു വീട്ടിലേക്കു തിരിച്ചു വിളിച്ചു .. അങ്ങനെ വളരെ സാവകാശം കാര്യങ്ങളൊക്കെ ചോദിച്ചപ്പോഴാണ് ആ ഒരു മണിക്കൂറില്‍ സംഭവിച്ച കാര്യങ്ങള്‍ അങ്ങോട്ട് മനസ്സിലായത്. അതൊരു ഫോണ്‍ കോള്‍ ആയിരുന്നു ..അതിന്റെ ഒരു ചുരുക്ക രൂപം !!!

"ഹല്ലോ "
"ഹല്ലോ "
"ആരാണ് സംസാരിക്കുന്നത് "
"------സാറല്ലേ ?ഞാന്‍ ഒരു നോട്ടീസ് കിട്ടിയിട്ട് വിളിച്ചതാണ് ".
"ശെരി .."
"അല്ല ..അവിടെ സമരമൊക്കെ നടക്കുന്നെന്ന് കേള്‍ക്കുന്നു "
"അതെ..ചെറിയൊരു പ്രശ്നം..നിങ്ങളുടെ നാടെവിടെയാണ് ?"
"ഞാന്‍ കണ്ണൂരില്‍ നിന്നാണ് ..ഞാന്‍ ഇത്രേം ദൂരം വരേണ്ട ആവശ്യം ഉണ്ടോ?"
"ഹേയ്..ഇല്ലില്ല ...ചെറിയ ഒരു പ്രശ്നമല്ലേ ഉള്ളൂ.. .ബുദ്ധിമുട്ടാണെങ്കില്‍ വരണമെന്നില്ല..ഞങ്ങള്‍ എല്ലാവര്ക്കും നോട്ടീസ് അയച്ചുവെന്നെ ഉള്ളൂ...ആട്ടെ നിങ്ങള്‍ ആരുടെ രക്ഷിതാവാണ് ?"
"ഞാന്‍ ..... ന്റെ രക്ഷിതാവാണ് "
(അപ്പുറത്ത് നിന്ന് ഒരു മിനിറ്റ് നിശബ്ദദ)
"അല്ല ...അല്ലല്ല ...ശെരിക്കും നിങ്ങള്‍ വരണം...വന്നെ പറ്റൂ.. "
"അല്ല..നിങ്ങള്‍ തന്നെയല്ലേ പറഞ്ഞത് ബുദ്ധിമുട്ടാണെങ്കില്‍ വരണ്ട എന്ന് "
"അയ്യോ..ഞാനോ ..ഞാന്‍ അങ്ങനെ പറഞ്ഞോ...പറഞ്ഞപ്പോ തെറ്റിപ്പോയതായിരിക്കും..വരണം വന്നെ പറ്റൂ..ഇവിടെ ആകെ പ്രശ്നങ്ങളാണ്...പി ടി എ മീറ്റിംഗില് എല്ലാവരും പങ്കെടുക്കണം ..പങ്കെടുത്തെ പറ്റൂ ... ".

അങ്ങനെ ആ പുള്ളിക്കാരന്‍ എങ്ങനെ കണ്ണൂരില്‍ നിന്നും കോളേജിലേക്ക് വരാം എന്നതിനെപ്പറ്റി ഒരു ക്ലാസ്സുമെടുത്തിട്ടെ ഫോണ്‍ വച്ചുള്ളൂ ..ഏതു ബസില്‍ കയറണം.. എവിടെ ഇറങ്ങണം..ബസിന്റെ നമ്പര്‍ എല്ലാം പുള്ളിക്കാരന്‍ ആ സ്റ്റഡി ക്ലാസ്സില് കവര്‍ ചെയ്തു ..
പിന്നെ എന്റെ അമ്മയുടെ സൌണ്ടിന്റെ പിച്ച് ഇത്രേം കൂടിയില്ലെങ്കിലല്ലേ അദ്ഭുതമുള്ളൂ ...

അങ്ങനെ ആ സുദിനം വന്നെത്തി . പി ടി എ മീറ്റിങ്ങ് !!

Wednesday, February 18, 2009

ഒരു മൂന്നാര്‍ ** സമരഗാഥ-1

ഒരു നട്ടുച്ച നേരം .ഉച്ച വരെ ക്ലാസ് റൂമില്‍ നല്ല ഒന്നാന്തരമായി ഉറങ്ങിയതിന്റെ ക്ഷീണത്തിലായിരുന്നു ഞങ്ങള്‍ .ഇനി ഉച്ചക്ക് ശേഷം ലാബ് ആണ് .അതും കമ്പ്യൂട്ടര്‍ ലാബ്.ലാബില്‍ കയറിയിട്ട് വലിയ കാര്യമൊന്നുമില്ല .അഞ്ചും നാലും എത്രയെന്നു ചോദിച്ചാല്‍ , ചെസ്സ് വേള്‍ഡ് കപ്പിന്റെ അവസാന റൌണ്ടില്‍ കാസ്പറോവ് വച്ച ചെക്ക് എങ്ങനെ മാറ്റുമേന്നാലോചിക്കുന്ന ആനന്ദിന്റെ ഒരു സ്റ്റൈലില്‍ ഇരുന്നു ആലോചിക്കേണ്ടി വരുന്ന എന്നോട് നല്ല ഒന്നാന്തരം കണക്കുകള്‍ പ്രോഗ്രാം ആയി ചെയ്യണമെന്നു പറഞ്ഞാലത്തെ അവസ്ഥ ഒന്നാലോചിച്ചു നോക്കിയെ !!

ഇങ്ങനെയുള്ള നട്ടുച്ചകളില്‍ അങ്ങനെ വേറെ പണിഒന്നുമില്ലാത്തതിനാല്‍ എല്ലാവരും കൂടിയിരുന്നു അന്നത്തെ ലോക കാര്യങ്ങളെപ്പറ്റി അങ്ങനെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു .ലോകകാര്യങ്ങലെന്നു പറഞ്ഞാല്‍ കോളനി ഷാപ്പിലെ തലേന്നത്തെ പനങ്കള്ളും മീന്‍കറിയും നമ്മുടെ ആനച്ചാല്‍ ഷാപ്പില്‍ നിന്നും രണ്ടു ദിവസം മുന്‍പ്‌ കഴിച്ച പനങ്കള്ളും മീന്‍കറിയും തമ്മിലുള്ള താരതമ്മ്യ പഠനം , മാണിക്ക് രണ്ടു ദിവസം മുന്‍പ്‌ കിട്ടിയ തല്ലും ഇന്നലെ കിട്ടിയ തല്ലും തമ്മിലുള്ള താരതമ്മ്യ പഠനം എന്നിവ ആയിരുന്നു പ്രധാന ഇനങ്ങള്‍ .അങ്ങനെ വായില്‍ തോന്നുന്നതൊക്കെ ചുമ്മാ പറഞ്ഞു കൊണ്ടിരിക്കുന്നതിനിടയില്‍ അങ്ങ് അടിമാലിയില്‍ നിന്നും വരുന്ന "സഖാവ് " പറഞ്ഞ ഒരു കാര്യം ഞങ്ങളെ ഇരുത്തി ചിന്തിപ്പിക്കാന്‍ ഇടയാക്കി .

"എടാ കോളേജ് എന്നൊക്കെ പറഞ്ഞാല്‍ ആഴ്ച്ചയിലോരിക്കലെങ്കിലും ഒരു സമരം വേണം .ഇതെന്തോന്ന് !!.."
അപ്പോഴാണ് ഞങ്ങളൊക്കെ ആ ഒരു പോസ്സിബിലിറ്റിയെപ്പറ്റി ആലോചിച്ചത് . ഇതെന്തു കൊണ്ടു ഞങ്ങള്‍ ഇതേവരെ ആലോചിച്ചില്ല .ഇങ്ങനെ ബോറടിച്ചിരിക്കേണ്ട വല്ല ആവശ്യവുമുണ്ടായിരുന്നോ? ? "ശെരിയാണ് ,പക്ഷെ കാരണമൊന്നുമില്ലാതെ ......."മുല്ലുവിന്റെ സംശയത്തിന് പുള്ളിക്കാരന്‍ അപ്പോള്‍ തന്നെ മറുപടി പറഞ്ഞു.

"എടാ ..അറിയില്ലേ ? ഫീസിന്റെയൊക്കെ പ്രശ്നത്തില്‍ എല്ലാ കോളേജിലും സമരം നടത്തുന്നുണ്ട്..ഇവിടെയേ ഇല്ലാതുള്ളൂ . പത്രങ്ങളൊന്നും വായിക്കാറില്ലേ ?".

"എന്നാ തുടങ്ങാം "..
എന്നത്തേയും പോലെ മാണി മുന്നിട്ടിറങ്ങി .

"എടാ അങ്ങനെയൊന്നും സമരം നടത്താന്‍ പറ്റില്ല ..നമുക്കു ആലോചിക്കണം..തിങ്കളാഴ്ച മുതല്‍ തുടങ്ങാം .."

."പറ്റൂല ....നോ വേ ..തുടങ്ങുന്നേല് ഇന്നു തുടങ്ങണം ..അല്ലേല്‍ വേണ്ട "..
അതൊരു കൂട്ടായ തീരുമാനമായിരുന്നു . അങ്ങനെ അന്നത്തെ ലാബിനും ഞങ്ങള്‍ മരണമണി അടിച്ചു .

ഒരഞ്ചു മിനിട്ട് ടൈം കൊണ്ടു ഞങ്ങള്‍ ഒരു പത്തിരുപതു പേരേം കൂട്ടി സമരം വിളിക്കാന്‍ തുടങ്ങി .കേള്‍ക്കേണ്ട താമസം ഞങ്ങളുടെ ബാച്ചിലെ മറ്റുള്ളവര്‍ അതാ ഇറങ്ങി വരുന്നു . പത്തു മിനിട്ടു കൊണ്ടു ഞങ്ങളുടെ ബാച്ചിലെ മൂന്നു ക്ലാസ്സുകളിലെയും എല്ലാവരും പുറത്തിറങ്ങി. അത് ഞങ്ങളെ ഒന്നങ്ങോട്ടു പരിഭ്രമിപ്പിച്ചു . കുറച്ചു ബഹളങ്ങളൊക്കെ ഉണ്ടാക്കി അന്നത്തെ ലാബ്‌ കളയുക എന്ന ഒരു ഉദ്ദേശം മാത്രമെ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നുള്ളൂ . ഹൊ. എന്തായാലും വച്ച കാല്‍ പിന്നോട്ടില്ല .പിന്നേം വിളി തുടങ്ങി . നേരെ ജൂനിയര്‍ ക്ലാസ്സുകളിലോട്ടു വിട്ടു . ഹ ഹ . അപ്പോഴേക്കും സാറന്മാര്‍ താഴെ ഓഫീസിനടുത്ത് നിന്നൊക്കെ ഇതെന്തു കഥ എന്ന് ആലോചിച്ചു നോക്കാന്‍ തുടങ്ങിയിട്ടുണ്ടായിരുന്നു. (കാരണം ..ഈ സമരം ഞങ്ങളുടെ കോളേജില്‍ ഒരു സ്ഥിരം പരിപാടിയെ അല്ലായിരുന്നു ..ബാക്കി എല്ലാ വിനോദോപാധികളും ഉണ്ടായിരുന്നെങ്കിലും......)

ജൂനിയര്‍ ക്ലാസ്സിലോന്നില്‍ എത്തിയപ്പോള്‍ അതാ നില്ക്കുന്നു വൈസ് പ്രിന്‍സിപ്പല്‍ . "എന്താണിത് ,വാട്ട് ഇസ് ദിസ് ?ഇതൊന്നും ഇവിടെ നടപ്പില്ല .".പുള്ളിക്കാരന്റെ ശബ്ദം ഉയര്‍ന്നു. അത് കേട്ടതോടെ ഞങ്ങളുടെ ശബ്ദം ദാ,പിന്നെയും ഉച്ചത്തിലായി .

"മക്കളെ, സാറന്മാര് കോളേജിലെ ഉണ്ടാവൂ ,പുറത്തിറങ്ങിയാല്‍ ഞങ്ങളെ കണ്ടെച്ചും പോകേണ്ടി വരും ",

എന്ന ഒരറ്റ ഡയലോഗില് പിള്ളേരൊക്കെ ഒന്നിളകി .ഒരു ചെകുത്താന്‍ പറയുന്നതു കേള്‍ക്കണോ അതോ കുറെ ചെകുത്താന്മാര്‍ പറയുന്നതു കേള്‍ക്കണോ എന്ന് ആലോചിച്ചു പിള്ളേര്‍ ഒരു രണ്ടു മിനിട്ട് ചുമ്മാ നില്ക്കുകയും, പിന്നെ ബുദ്ധിയുള്ളവര്‍ ഓരോരുത്തരായി മെല്ലെ ക്ലാസ്സില്‍ നിന്നു ഇറങ്ങി നടക്കുകയും ചെയ്തു .ഹൊ...അങ്ങനെ അവരും രക്ഷപ്പെട്ടു.ചിലരൊക്കെ വന്നു പറയുകേം ചെയ്തു."താങ്ക്സ്"..

ഇനിയാണ് പ്രശ്നം .അടുത്തത് സിനിയര്‍സ് ആണ് .സംഗതി സമരം ആണ്. ക്ലാസീന്ന് പുറത്തിറങ്ങാം . ചുമ്മാ കറങ്ങാം .ഗുണങ്ങളുള്ള കാര്യമാണ് .പക്ഷെ സീനിയര്സുമായി കഴിഞ്ഞ ദിവസങ്ങളില്‍ തല്ലൊക്കെ ഉണ്ടായതാണ്. അവരെങ്ങാന്‍ ഉടക്കാന്‍ തുടങ്ങിയാല്‍ സംഗതി പാളും. എന്തായാലും നനഞ്ഞു .ഇനി കുളിക്കാന്‍ പറ്റുമോന്നു നോക്കാം . മെല്ലെ സീനിയര്സിന്റെ ക്ലാസിലേക്ക് വലതു കാല്‍ എടുത്തു വച്ചു .
"എന്താടാ വേണ്ടത് ? ". സാറാണോ ..അല്ല ..പുള്ളിക്കാരന് കുഴപ്പമില്ല. ദൈവമേ സീനിയറില്‍ ഒരുത്തനാണ് .ഇതു പണി പാളും ." ഞങ്ങള്‍ക്ക് ഫൈനല്‍ ഇയര്‍ ആണ് .ക്ലാസീന്ന് ഇറങ്ങാന്‍ പറ്റില്ല .".അതെ..അതെ. ഇതു വരെ ഒരു പരീക്ഷയ്ക്കും ജയിക്കാതെ ഫൈനല്‍ ഇയര്‍ എത്തിയവനാണിത് പറയുന്നതു. ഇതു കലിപ്പ് തീര്‍ക്കല്‍ പരിപാടി തന്നെ. എന്ത് ചെയ്യും ?.ഇതു കുളമാകും .പിന്നെ ഞങ്ങള്‍ എല്ലാവരും കൂടി പിടിച്ചു വച്ചിരുന്ന മസിലൊക്കെ വിട്ട് ആ സമരത്തിന്റെ ടോണ്‍ ഒക്കെ ഒന്നു മാറ്റി പിടിച്ചു നോക്കി . അവസാനം ചില മാരത്തോണ്‍ ചര്‍ച്ചകള്‍ക്കും "നിങ്ങളില്ല്ലെങ്കില്‍ ഞങ്ങള്‍ക്കെന്താഘോഷം " എന്നൊക്കെയുള്ള ചില ഐറ്റം നമ്പരുകളിലൂടെയും അങ്ങനെ അവസാനം അവരെയും ഞങ്ങളങ്ങോട്ടു പുറത്തെത്തിച്ചു .

പിന്നങ്ങോട്ട് എല്ലാവരും കൂടി കൂട്ടായ സമരം വിളികളായിരുന്നു .സിനിയര്‍ ജൂനിയര്‍ ഭേദമില്ലാതെ ആണ്‍ പെണ്‍ ഭേദമില്ലാതെ ..ഹൊ ...തൊണ്ട പൊട്ടുമാറു സമരം വിളിയോട് സമരം വിളി .അപ്പോഴാണ് ചില ബുദ്ധിമാന്മാര്‍ക്ക് തോന്നിയത് .

"എടാ ..സംഗതി ഏറ്റു.. എന്നാ ഇനി ഇതു അനിശ്ചിത കാലത്തെക്കാക്കിയാലോ!!!!!"
(ഹെന്റമ്മോ !!!)

(തുടരും ....)
**-പഠിച്ചത് മുന്നാര്‍ എഞ്ചിനീയറിംഗ് കോളേജില്‍